ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; മണിക്കൂറുകള്‍ക്കുള്ളില്‍ അജിത് പവാറിന് അഴിമതിക്കേസില്‍ ക്ലീന്‍ ചിറ്റ്
മഹാരാഷ്ട്രയിൽ ബിജെപി നയിക്കുന്ന സർക്കാരിന്റെ ഭാഗമായി ഉപമുഖ്യമുന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അജിത് പവാറിനെതിരായ അഴിമതിക്കേസില്‍ മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യൂറോ അന്വേഷണം അവസാനിപ്പിച്ചു. പവാറിനെതിരെയുള്ള 70000കോടി രൂപയുടെ അഴിമതിക്കേസില്‍ ഏജൻസി ക്ലീന്‍ ചിറ്റ് നല്‍കി.
സംസ്ഥാനത്തെ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ നിന്നാണ് പവാർ വിമുക്തനായത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ബിജെപി അജിത് പവാറിനെതിരെ ഉയര്‍ത്തിയ മുഖ്യ ആരോപണങ്ങളിലൊന്നായിരുന്നു ജലസേചന പദ്ധതിയിലെ അഴിമതിക്കേസ്.
എന്നാൽ ഇപ്പോൾ ബിജെപിയ്ക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചപ്പോൾ തന്നെ അഴിമതി കേസിൽ നിന്നും രക്ഷപെടാൻ വേണ്ടിയാണ് എന്ന ആരോപണം ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ ബിജെപിക്കൊപ്പം നിന്നതിനുള്ള പ്രത്യുപകാരമാണ് അജിത് പവാറിനുള്ള ക്ലീന്‍ ചിറ്റ് എന്നാണ് എന്‍സിപിയും ശിവസേനയും ഒരുപോലെ ആരോപിക്കുന്നത്.
അതേസമയം, അഴിമതിക്കേസിൽ അജിത് പവാറിനെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. അജിത് പവാർ ഉൾപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ട ഒന്‍പതു കേസുകളാണ് അഴിമതി വിരുദ്ധ ബ്യൂറോ ഇന്ന് അവസാനിപ്പിച്ചത്. പവാര്‍ സംസ്ഥാന ജലസേചന വകുപ്പ് മന്ത്രിയായിരുന്ന കാലത്തുനടന്ന അഴിമതിയിൽ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുവരെ പങ്കുണ്ടെന്നും എന്നാല്‍ അജിത് പവാറിന് പങ്കില്ലെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.