മഹാത്മാ ഗാന്ധിയുടെ മരണം യാദൃച്ഛികം; ഒഡിഷ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കിയ ബുക്ക്‌ലെറ്റ് വിവാദത്തില്‍
മഹാത്മാ ഗാന്ധിയുടെ മരണം യാദൃച്ഛികമായാണ് സംഭവിച്ചതെന്ന ഒഡിഷ സര്‍ക്കാര്‍ പുറത്തിറക്കിയ ബുക്ക്‌ലെറ്റ് വിവാദത്തില്‍. ഒഡീഷയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനായാണ് ബുക്ക്‌ലെറ്റ് തയ്യാറാക്കിയത്. ‘ഔവര്‍ ബാപ്പുജി: എ ഗ്ലിംപ്സ്'(Our Bapuji: A glimpse) എന്ന തലക്കെട്ടിലാണ് ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ബുക്ക്‌ലെറ്റ് പുറത്തിറക്കിയത്.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച ശേഷം 1948 ജനുവരി 30ന് ദില്ലിയിലെ ബിര്‍ളാ ഹൗസില്‍ സംഭവിച്ച ഗാന്ധിയുടെ മരണം യാദൃച്ഛികമായിരുന്നുവെന്നാണ് ബുക്ക്‌ലെറ്റില്‍ വ്യക്തമാക്കുന്നത്.ഇവിടെ ഹിന്ദുമഹാസഭ പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെട്ടത്.
കേസില്‍ പ്രതികളായ ഗോഡ്സെ, നാരായണ്‍ ആപ്തെ എന്നിവരെ കോടതി ഉത്തരവിനെ തുടർന്ന് വധശിക്ഷക്ക് വിധേയരാക്കുകയും ചെയ്തു. ശരിയായ വസ്തുതകളെ വളച്ചൊടിക്കാനാണ് കുട്ടികള്‍ക്കുള്ള ബുക്ക്‌ലെറ്റില്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനമുയര്‍ന്നത്.