കഴിഞ്ഞ വർഷം മാത്രം 25000 മുസ്ലീങ്ങളും കൃസ്ത്യാനികളും ‘ഘർ വാപ്പസി’ നടത്തിയെന്ന് വിഎച്ച്പി
നാഗ്പൂർ: കഴിഞ്ഞ വർഷം മാത്രം ഘര്‍വാപ്പസിയിലൂടെ ഹിന്ദുമതത്തിലേക്ക് തിരികെ പരിവർത്തനം ചെയ്തത് 25,000 മുസ്ലിങ്ങളും ക്രിസ്ത്യാനികളുമെന്ന് വിശ്വഹിന്ദു പരിഷദ്. ഹിന്ദുമതത്തില്‍ നിന്ന് ഇതരമതങ്ങളിലേക്ക് പോയവരെ തിരികെ മതം മാറ്റാനുള്ള ഘര്‍വാപസി മുന്നേറ്റം രാജ്യത്തുടനീളം നടന്നു വരികയാണെന്നും വിഎച്ച്പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്ദെ പറയുന്നു.
“25,000 മുസ്ലിങ്ങളും ക്രിസ്ത്യാനികളുമാണ് 2018ല്‍ വീണ്ടും മതപരിവര്‍ത്തനം നടത്തി തിരികെ എത്തിയത്. മതപരിവര്‍ത്തനം ഒരു ദേശീയ പ്രശ്‌നമാണ്. രാജ്യത്തിനുമേലുള്ള ആക്രമണമാണത്. മാത്രവുമല്ല ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനയും”, വാര്‍ത്താസമ്മേളനത്തില്‍ പരന്ദെ പറഞ്ഞു.
മതപരിവര്‍ത്തനം എളുപ്പമല്ലാതാക്കുന്ന ഒരു നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന് വിഎച്ച് പി ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.
രാജ്യത്തെ ഹിന്ദുക്കളെ സുരക്ഷിതരാക്കാന്‍ പൗരത്വ ബില്ലില്‍ ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.