സരിതയുടെ ടീം സോളാര്‍ കമ്പനിയില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ല; സർക്കാർ ഹൈക്കോടതിയിൽ

single-img
10 October 2019

വൻ വിവാദമായ സോളാര്‍ കേസിലെ രാഷ്ട്രീയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ടക്കേസില്‍ വിഎസ് ഉയർത്തിയ വാദങ്ങള്‍ തള്ളി സംസ്ഥാന സര്‍ക്കാര്‍. സരിതയുടെ ടീം സോളാര്‍ കമ്പനിയില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ അഭ്യന്തര അഡീഷണല്‍ സെക്രട്ടറി മൊഴി നല്‍കി.

സർക്കാർ നിയോഗിച്ച സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അന്വേഷിച്ച ശിവരാജന്‍ കമ്മീഷന് ഇക്കാര്യം കണ്ടെത്താനായിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണ സമയങ്ങളിൽ കമ്മീഷന് മുന്നില്‍ ഹാജരായ പല സാക്ഷികളും ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിച്ചിരുന്നുവെന്നും എന്നാല്‍ ആര്‍ക്കും തന്നെ ആരോപണങ്ങളുടെ വസ്തുത തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.

വിഎസിനെതിരെ ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ടക്കേസില്‍ സാക്ഷിയായാണ് അഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി കോടതിയിലെത്തിയത്. എന്നാൽ കേസില്‍ എതിര്‍കക്ഷിക്കാരനായ മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഇന്നും കോടതിയില്‍ ഹാജരായില്ല. തുടർച്ചയായി ഇതു രണ്ടാം തവണയാണ് വിഎസ് കോടതിയില്‍ ഹാജാരാക്കാതെ ഒഴിയുന്നത്.