രാജസ്ഥാനിൽ ദസറ ആഘോഷത്തിനിടെ വർഗീയ സംഘർഷം: കർഫ്യൂ; ഇന്റർനെറ്റ് നിരോധനം
ജയ്പൂർ: ദസറ ആഘോഷത്തിനിടെ കല്ലേറും സംഘർഷവുമുണ്ടായതിനെത്തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ മാൽപ്പുരയിൽ ഇന്നലെ രാത്രിയിലാണ് ദസറ ആഷോഷത്തിനിടെ കല്ലേറുണ്ടായത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ജില്ലാ ഭരണകൂടം ഇന്റർനെറ്റിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
ദസറ ആഘോഷത്തിന്റെ ഭാഗമായ രാമലീല പ്രകടനം കടന്നു പോകുമ്പോൾ പ്രകടനത്തിന്റെ ഭാഗമായവരും പ്രദേശവാസികളായ മുസ്ലീം സമുദായത്തിലെ ആളുകളും തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. തുടർന്ന് പ്രകടനത്തിന് നേരെ കല്ലേറുണ്ടായി. കല്ലേറിനെത്തുടർന്ന് ഹിന്ദു വിഭാഗത്തിൽപ്പെട്ടവർ രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങ് ബഹിഷകരിച്ച് പ്രതിഷേധത്തിലേയ്ക്ക് നീങ്ങി. ഇതോടെ പ്രദേശത്ത് ക്രമസമാധാനം തകരുകയും നിരവധി വീടുകൾക്കും കടകൾക്കും അക്രമികൾ തീയിടുകയും ചെയ്തു.
പിന്നീട് ഇരുസമുദായങ്ങളുമായും പൊലീസും അധികാരികളും ചർച്ച നടത്തിയ ശേഷം ഇന്നു രാവിലെയാണ് രാവണന്റെ കോലം കത്തിച്ചത്. പ്രദേശത്ത് കലാപം നിയന്ത്രിക്കുന്ന പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്.