കൂടത്തായി: പോലീസിനോട് കുറ്റം സമ്മതിച്ച് മൊഴി കൊടുത്തിട്ടില്ല; താൻ നിരപരാധി എന്ന് ഷാജു

single-img
7 October 2019

കൂടത്തായി കുടുംബത്തിലെ കൊലപാതക പരമ്പരയെക്കുറിച്ച് തനിക്ക് ഒന്നുമറിയുമായിരുന്നില്ലെന്ന് മാധ്യമങ്ങളോട് ആവർത്തിച്ച് ഷാജു. താൻ പോലീസിനോട് കുറ്റം സമ്മതിച്ച് മൊഴി കൊടുത്തിട്ടില്ല. തന്റെഭാര്യയുടെയും കുഞ്ഞിന്‍റെയും മരണങ്ങളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നെന്ന് ചോദ്യം ചെയ്ത് വിട്ടയച്ചതിന് ശേഷം ഷാജു മാധ്യമങ്ങളോട് പറഞ്ഞു.

പക്ഷെ കൊലപാതകങ്ങളെ സംബന്ധിച്ച് അറിയാമായിരുന്നുവെങ്കിലും അത് പോലീസിനെ അറിയിക്കാതെ മറച്ചു വച്ചെന്ന് ഷാജു പോലീസിനോട് പറഞ്ഞെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ, കൊലകളിൽ കൃത്യമായ പങ്ക് ഷാജുവിനുണ്ടെന്ന് തെളിയിക്കാതെ കസ്റ്റഡിയോ അറസ്റ്റോ പോലുള്ള നടപടികളിലേക്ക് കടക്കേണ്ടെന്നാണ് പോലീസിന്‍റെ തീരുമാനം. ഇയാൾ നൽകിയ മൊഴി വിശദമായി പരിശോധിക്കുമെന്നാണ് റൂറൽ എസ്‍പി കെ ജി സൈമൺ മാധ്യമങ്ങളോട് പറഞ്ഞത്.

തികച്ചും ഭിന്നമായിരുന്നു ഷാജു ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. താൻ വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് താൻ കടന്നു പോകുന്നത്. കൊലപാതകങ്ങളിൽ തനിക്കും പങ്കുണ്ടെന്ന് ജോളി പോലീസിനോട് പറയുന്നത് പ്ലോട്ടാണ്. ഇപ്പോൾ ഈ കുറ്റത്തിലും കേസിലും അവൾ ഒറ്റയ്ക്കാണല്ലോ. ജോളിയുടെ കൂടെ ഒരാളെക്കൂടി കുരുക്കണമെന്ന താത്പര്യത്തിലാണ് ഇതൊക്കെ പറയുന്നത്’. – ഷാജു മാധ്യമങ്ങളോട് പറഞ്ഞു.

ജോളിയ്ക്ക് എവിടെ ഏതൊക്കെ തരത്തിലുള്ള ബന്ധങ്ങളുണ്ടായിരുന്നു എന്നൊന്നും അറിയില്ലെന്ന് ഷാജു പറയുന്നു. സാമ്പത്തിക ഇടപാടുകളും അറിയില്ല. ജോളിയ്ക്ക് ജോളിയുടേതായ സ്വാതന്ത്ര്യമുണ്ടായിരുന്നു. എനിക്ക് എന്‍റേതും.അതിനപ്പുറം അവരുടെ സ്വാതന്ത്ര്യത്തിൽ ഞാൻ കൈ കടത്തിയിരുന്നില്ല.

ഷാജുവിന്റെ ഭാര്യയായിരുന്ന സിലിയുടെയും കുഞ്ഞ് ആൽഫിന്‍റേയും മരണത്തിൽ സംശയം അന്ന് തോന്നിയിരുന്നില്ലേ എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചപ്പോൾ ആ മരണങ്ങളിൽ അന്ന് ദുരൂഹത തോന്നിയില്ലെന്ന് തന്നെയാണ് ഷാജു വീണ്ടും പറയുന്നത്.” കുഞ്ഞായ ആൽഫൈന് അസുഖങ്ങളുണ്ടായിരുന്നു. കുട്ടിയെ മൂന്ന് മാസം ഗർഭിണിയായിരുന്നപ്പോൾ സിലിയ്ക്ക് ചിക്കൻ പോക്സ് വന്നിരുന്നു. അതിന്‍റേതായ അസുഖങ്ങൾ കുഞ്ഞിനുമുണ്ടായിരുന്നു. അതാണോ കുഞ്ഞിന് അപസ്മാരം അടക്കമുള്ള അസുഖങ്ങൾ വരാൻ കാരണമെന്നറിയില്ല. ചിലപ്പോൾ, ഭക്ഷണം കഴിച്ചപ്പോൾ തലയിൽ കയറിയതാണോ എന്നും അറിയില്ല. പിഞ്ചു ശരീരമല്ലേ? ഒന്നും പറയാനാകില്ലെന്നാണ് അന്ന് ഡോക്ടർമാർ തന്നെ പറഞ്ഞത്”, ഷാജു പറയുന്നു

എന്നാൽ, അന്ന് മരണകാരണം എന്താണെന്ന് പരിശോധിക്കാമായിരുന്നെന്ന് ഷാജു പറയുന്നു. ”അപ്പോൾ ഇതിലെല്ലാം ഇത്രയും ദുരൂഹത തോന്നിയിരുന്നില്ല. സംശയങ്ങളും ഉയർന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതിത്ര പ്രശ്നമായ നിലയ്ക്ക് എല്ലാം പരിശോധിക്കാമായിരുന്നു എന്ന് തോന്നുന്നുണ്ട്. പോസ്റ്റ്‍മോർട്ടം നടത്താമായിരുന്നു എന്ന് തോന്നുന്നുണ്ട്’- ഷാജു പറഞ്ഞു.