ഗാന്ധിജയന്തി ദിനത്തില്‍ ‘ഐന്‍സ്റ്റീന്‍ ചലഞ്ചു’മായി പ്രധാനമന്ത്രി മോദി
150 ആം ഗാന്ധി ജയന്തി ദിനത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലേഖനം. ‘ഇന്ത്യക്കും ലോകത്തിനും ഗാന്ധി ആവശ്യകതയാകുന്നത് എന്തുകൊണ്ട്’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖത്തിൽ ഗാന്ധിക്ക് സമൂഹത്തില്‍ വൈരുദ്ധ്യങ്ങള്‍ക്കിടയിലും പാലമാകാനുള്ള കഴിവ്ണ്ടെന്ന് പ്രതിപാദിക്കുന്നു.
ഒരിക്കലും ഒരാൾക്ക് ദേശീയവാദിയാകാതെ സാര്‍വദേശീയതാവാദിയാകാന്‍ കഴിയില്ലെന്നും ദേശീയതയെ അംഗീകരിക്കുമ്പോള്‍ മാത്രമേ സാര്‍വദേശീയതാവാദം സാധ്യമാകൂ എന്നും ഗാന്ധി യങ് ഇന്ത്യയില്‍ കുറിച്ചത് അദ്ദേഹം തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. ‘മറ്റുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഞാനൊരു ടൂറിസ്റ്റായിരിക്കും, പക്ഷെ തിരികെ ഇന്ത്യയിലെത്തുമ്പോള്‍ ഞാനൊരു തീര്‍ത്ഥാടകനാകും’ എന്ന ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് ലേഖനം ആരംഭിക്കുന്നത്.
അതേപോലെതന്നെ, തന്റെ ലേഖനത്തില്‍ ഐന്‍സ്റ്റീന്‍ ചാലഞ്ചും മോദി മുന്നോട്ട് വെക്കുന്നു. ലോകത്തിലെ പുതിയ തലമുറ ഗാന്ധിയന്‍ ആശയങ്ങള്‍ ഓര്‍മിക്കുന്നു എന്ന് ഉറപ്പാക്കാനാണ് ഇത്തരമൊരു ചാലഞ്ച് മുന്നോട്ട് വെക്കുന്നത്. മഹാത്മാഗാന്ധിയുടെ വ്യക്തിത്വം, അദ്ദേഹത്തിന്റെ ചിന്തകളുടെ ശക്തി, ഗാന്ധിയുടെ ആഗോള സ്വാധീനം എന്നിവ മുൻനിർത്തി നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു ഐന്‍സ്റ്റീന്‍ ചാലഞ്ച് എന്നായിരുന്നു മോദിയുടെ ട്വീറ്റ്.