പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം അറസ്റ്റ് മതി;എസ് സി- എസ് ടി അതിക്രമം തടയല്‍ നിയമം ലഘൂകരിച്ച വിധി സുപ്രീംകോടതി റദ്ദാക്കി

single-img
1 October 2019

രാജ്യത്തെ എസ് സി- എസ് ടി വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയാനുള്ള നിയമം ലഘൂകരിച്ച വിധി സുപ്രീംകോടതി റദ്ദാക്കി. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 20-നു പുറപ്പെടുവിച്ച വിധിയാണ് സുപ്രധാന നിരീക്ഷണങ്ങളോടെ കോടതി ഇന്നു റദ്ദാക്കിയത്. ഈ വിഭാഗക്കാര്‍ക്കെതിരെ വകുപ്പുകള്‍ ചുമത്തുന്ന കേസുകളില്‍ പ്രാഥമിക അന്വേഷണത്തിനു ശേഷം മാത്രം എഫ് ഐ ആറും അറസ്റ്റും മതിയെന്ന് 2018-ല്‍ വരുത്തിയ ഭേദഗതിയാണ് കോടതി റദ്ദാക്കിയത്.

ഇന്നത്തെ കോടതിയുടെ തീരുമാനത്തോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ അറസ്റ്റിന് മുന്‍കൂര്‍ അനുമതി വേണമെന്നതടക്കം വരുത്തിയ ഇളവാണ് ഇതോടെ ഇല്ലാതായത്. മുന്‍ വിധിക്കെതിരെ വ്യാപകമായ പ്രതിഷേധമാണു രാജ്യമെമ്പാടും നടന്നത്. അതിനാലാണ് കേന്ദ്രസര്‍ക്കാര്‍ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം.ആര്‍ ഷാ, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇപ്പോള്‍ വിധി റദ്ദാക്കിയ ബെഞ്ചിലുണ്ടായിരുന്നത്. പൌരന്മാരുടെ തുല്യതയ്ക്കു വേണ്ടി പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ നടത്തുന്ന പോരാട്ടം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.