എംഎം മണിയെ ട്രോളാനിറങ്ങിയ വിടി ബൽറാമിന് മണിയുടെ വക ഉരുളയ്ക്കുപ്പേരി; തെളിവ് സഹിതം മറുപടിയുമായി വൈദ്യുതമന്ത്രി
കെഎസിബിയുടെ സാലറി ചലഞ്ചിലെ പണം ദുരിതാശ്വാസ നിധിയിലെത്തിയിട്ടില്ലെന്നാരോപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട തൃത്താല എംഎൽഎ വിടി ബൽറാമിന് വൈദ്യുത മന്ത്രി എംഎം മണിയുടെ വക ചുട്ട മറുപടി. ബൽറാമിന്റെ പോസ്റ്റിലെ വസ്തുതാ വിരുദ്ധത ചൂണ്ടിക്കാട്ടിയ എംഎം മണി, തന്റെ സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹത്തെ പരിഹസിക്കാനും മറന്നില്ല.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 20-ന് എംഎം മണി മുഖ്യമന്ത്രിക്ക് കൈമാറിയ കെഎസ്ഇബിയിലെ സാലറി ചലഞ്ചിന്റെ 131.26 കോടി രൂപ എവിടെപ്പോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ബൽറാമിന്റെ പോസ്റ്റ്. മുഖ്യമന്ത്രിയുടേ ദുരിതാശ്വാസ നിധിയിലേയ്ക്ക് വന്ന പണത്തിന്റെ കണക്കുകളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതമായിരുന്നു ബൽറാം ഈ ചോദ്യം ചോദിച്ചത്.
ട്രഷറി, സ്പാർക്ക് തുടങ്ങിയ സംവിധാനങ്ങളിലൂടെ ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ സാലറി ചലഞ്ച് വഴി വന്ന ആകെത്തുക ഓഗസ്റ്റ് 20-ന് 1206.39 കോടി രൂപയായിരുന്നത് ഇന്നത്തെ കണക്കനുസരിച്ച് 1213.04 കോടി രൂപ മാത്രമാണ് സാലറി ചാലഞ്ച് വഴി വന്നതെന്നുമാണ് ബൽറാം സ്ഥാപിക്കാൻ ശ്രമിച്ചത്. പ്രസ്തുത വകുപ്പിൽ ഏകദേശം 7 കോടിയുടെ വർദ്ധനവേ ഉണ്ടായിട്ടുള്ളൂവെങ്കിൽ എംഎം മണി നൽകിയ 131.26 കോടി രൂപയുടെ ചെക്ക് വണ്ടിച്ചെക്കായിരുന്നോയെന്നും ബൽറാം തന്റെ പോസ്റ്റിൽ ചോദിച്ചു.
എന്നാൽ താൻ ഓഗസ്റ്റ് 20-ന് കൊടുത്ത ചെക്ക് ഓഗസ്റ്റ് 22-ന് തന്നെ ക്രെഡിറ്റായിട്ടുണ്ടെന്നും കെഎസ്ഇബിയുടെ ശമ്പളം ട്രഷറി വഴിയല്ല മറിച്ച് എസ്ബിഐ വഴിയാണ് ജീവനക്കാർക്ക് നൽകുന്നതെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു എംഎം മണിയുടെ മറുപടി പോസ്റ്റ്. അതിനാൽ ട്രഷറി വഴി ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ സാലറി ചലഞ്ചിന്റെ കണക്കിൽ കെഎസ്ഇബിയുടെ സാലറി ചലഞ്ച് ഉണ്ടാകുകയുമില്ല. ബൽറാമിന്റെ ഈ അബദ്ധത്തെ രൂക്ഷമായിട്ടാണ് വൈദ്യുതമന്ത്രി പരിഹസിച്ചത്.
“ചാടിക്കളിക്കെടാ കൊച്ചുരാമാ” ……..
എന്നായിരുന്നു എംഎം മണിയുടെ പോസ്റ്റ്.
നേതാക്കൾ ബലരാമനോട്.
പാവം ബലരാമൻ……..
കേട്ടപാതി കേൾക്കാത്തപാതി
കാര്യമറിയാതെ ചാടി.
ഒരു MLA യുടെ വിവരക്കേട് അധികമാളുകൾ കാണും മുമ്പ് പോസ്റ്റ് മുക്കി കണ്ടം വഴി ഓടിക്കോ.
CMDRF – ലേക്ക് ഓഗസ്റ്റ് 20 നു കൊടുത്ത ചെക്ക് ഓഗസ്റ്റ് 22 നു തന്നെ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്.
KSEB യുടെ സാലറിയും പെൻഷനും
SBI മുഖേനയാണ്.
ബലരാമൻ ഇട്ട പോസ്റ്റിലെ സ്ക്രീൻഷോട്ട് തന്നെ ഒന്ന് മനസ്സിരുത്തി വായിച്ചേ ബലരാമാ.
അത് ട്രഷറി മുഖേന വന്ന തുകയുടെ കണക്കാണെന്ന് മനസ്സിലാവുന്നുണ്ടോ?
ബലരാമൻ വെറും ‘ബാലരാമൻ’ ആവരുത്.