റഷ്യയിൽ ജൈവായുധ ഗവേഷണ ലാബില്‍ സ്‌ഫോടനം; മനുഷ്യ വംശത്തെ ഇല്ലാതാക്കാൻ ശക്തിയുള്ള മാരക വൈറസുകള്‍ പുറത്തുവന്നെന്ന് അഭ്യൂഹം

single-img
18 September 2019

റഷ്യയിൽ ജൈവായുധ ഗവേഷണ ലാബിലുണ്ടായ സ്‌ഫോടനത്തിൽ ഇവിടെ സൂക്ഷിച്ചിരുന്ന, മനുഷ്യരാശിയെ ഇല്ലാതാക്കാന്‍തന്നെ ശേഷിയുള്ള അതിമാരക വൈറസുകള്‍ പുറത്തുവന്നതായി റിപ്പോർട്ടുകൾ. പക്ഷെ ഇത് അധികൃതര്‍ നിഷേധിച്ചു. സൈബീരിയയിൽ സ്ഥിതി ചെയ്യുന്ന കോള്‍ട്ട്‌സ്‌വയിലുള്ള വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നറിയപ്പെടുന്ന റഷ്യന്‍ സ്റ്റേറ്റ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ വൈറോളജി ആന്‍ഡ് ബയോടെക്‌നോളജിയിലാണ് തിങ്കളാഴ്ച സ്‌ഫോടനമുണ്ടായത്.

ആറു നിലകളുള്ള കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനമുണ്ടായത്. ഇവിടെയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അപകടത്തിൽ ഒരു തൊഴിലാളിക്കു പൊള്ളലേറ്റു. ഇയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. മാരക രോഗങ്ങളായ പക്ഷിപ്പനി, പന്നിപ്പനി, എച്ച്ഐവി, എബോള, ആന്ത്രാക്‌സ്, വസൂരി തുടങ്ങിയ മാരക വൈറസുകളെ ഇവിടെ വിവിധ ഗവേഷണങ്ങള്‍ക്കായി സൂക്ഷിച്ചിട്ടുണ്ട്.
ഒരു കാലഘട്ടത്തിൽ ലോകമാകെ മനുഷ്യരാശിക്കു കനത്ത നാശം വിതച്ച വസൂരിക്കു കാരണമായ വരിയോള വൈറസ്, ചിലതരം പ്ലേഗ് തുടങ്ങിയവയുടെ രോഗാണുക്കളെല്ലാം ലാബില്‍ ഇപ്പോഴും സുരക്ഷിതമാണെന്നാണ് വിശ്വസിക്കുന്നത്.

അമേരിക്ക- യുഎസ്എസ്ആർ ശീതയുദ്ധ കാലത്ത് മാരക രോഗാണുക്കളെ ഉപയോഗിച്ചു ജൈവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ പഴയ സോവിയറ്റ് യൂണിയന്‍ 1974-ല്‍ നിര്‍മ്മിച്ചതാണ് ലാബ്. അതിൽ തന്നെ ലോകത്തില്‍ വസൂരി വൈറസുകളെ സൂക്ഷിച്ചിട്ടുള്ള രണ്ട് ലാബുകളില്‍ ഒന്നാണ് വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. മാരക രോഗങ്ങളായ എബോളയ്ക്കും ഹെപ്പറ്റൈറ്റിസിനും ഉള്‍പ്പെടെ പ്രതിരോധ വാക്‌സിനുകള്‍ വികസിപ്പിച്ചെടുത്തു ശ്രദ്ധേയമായ കേന്ദ്രമാണിത്. ഇപ്പോഴും പല മാരക രോഗങ്ങള്‍ക്കമുള്ള പ്രതിരോധ മരുന്നുകളെക്കുറിച്ചു ഗവേഷണം നടക്കുന്നുണ്ട്.

ലാബിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാരക രോഗാണുക്കളെയെല്ലാം കെട്ടിടത്തില്‍ നിന്നും മറ്റൊരിടത്തേക്കു സുരക്ഷിതമായി മാറ്റിയിരിക്കുകയാണെന്നാണ് വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന കോള്‍ട്ട്‌സ്വ സയന്‍സ് സിറ്റിയുടെ മേധാവി നിക്കോളായ് ക്രാസ്‌നികോവ് അറിയിച്ചത്.

എബോള രോഗത്തിനുള്ള വാക്‌സിനുകളുടെ പരീക്ഷണം വിജയിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം സ്‌ഫോടനത്തില്‍ മാരക രോഗാണുക്കള്‍ പുറത്തെത്താനുള്ള സാധ്യത കുറവാണെന്നാണു വിദഗ്ധര്‍ പറയുന്നത്. മാരകമായ വൈറസുകളെ ‘ലെവല്‍ ഫോര്‍’ ലാബുകളില്‍ പ്രത്യേക കണ്ടെയ്‌നറുകളിലാക്കി ശീതീകരിച്ചാണു സൂക്ഷിക്കുന്നത്.