ഫൈറ്റര്‍ ജെറ്റുകള്‍ പോലും നിഷ്പ്രഭമാകുന്ന എസ്400 ആന്റി-ബാലിസിറ്റിക് മിസൈല്‍ഇന്ത്യയ്ക്ക്; അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ കൈമാറുമെന്ന് റഷ്യ
ലോകത്തെ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്400 ആന്റി-ബാലിസിറ്റിക് മിസൈല്‍ കരാറില്‍ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് റഷ്യ. അമേരിക്ക ഉയർത്തിയ ഭീഷണി മറികടന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ റഷ്യയില്‍ നിന്നും അഞ്ച് എസ് 400 ട്രയംഫ് വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പിട്ടത്.
മുൻ നിശ്ചയ പ്രകാരം 18 മുതല്‍ 19 മാസങ്ങള്‍ക്കുള്ളില്‍ തന്നെ മിസൈലുകള്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി യൂറീ ബോറിസോവ് അറിയിച്ചു. ശത്രുരാജ്യങ്ങളുടെ വിമാനങ്ങളില്‍ നിന്നും മിസൈലുകളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയുന്ന ഈ പ്രതിരോധ സംവിധാനം റഷ്യയില്‍ നിന്നും വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒക്ടോബര്‍ ആദ്യവാരത്തില്‍ ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിനുമായി 5.43 ബില്യന്‍ ഡോളറിന്റെ കരാറില്‍ ഒപ്പിട്ടത്.
ഇന്ത്യക്ക് മുൻപ് റഷ്യയില്‍ നിന്ന് ചൈന കഴിഞ്ഞ വര്‍ഷം എസ് 400 വാങ്ങിയിരുന്നു.റഷ്യൻ സാങ്കേതിക വിദ്യയുള്ള എസ്400 ട്രയംഫ്. യുഎസിന്റെ എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ പോലും നിഷ്പ്രഭമാക്കുന്നതാണ്.
ശത്രു രാജ്യങ്ങളുടെ ഹ്രസ്വ-മധ്യ ദൂര ബാലിസ്റ്റിക് മിസൈലുകളില്‍ നിന്നുള്ള ഭീഷണിയെ ഫലപ്രദമായി നേരിടാന്‍ ഇതിനാവും. 400 കിലോമീറ്റര്‍ ദൂരത്തേക്ക് സമാന്തരമായും 30 കിലോമീറ്റര്‍ ദൂരം വരെ ഉയരത്തിലുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇതിനാവും.