ഭാര്യയോട്മോശമായി പെരുമാറി; ജി7 ഉച്ചകോടിയില്‍ തമ്മിലടിയുമായി ഫ്രഞ്ച്- ബ്രസീല്‍ പ്രസിഡന്റുമാര്‍

single-img
27 August 2019

പാരീസില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ ഫ്രഞ്ച്- ബ്രസീലിയന്‍ രാഷ്ട്രതലവന്മാരുടെ തമ്മിലടി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണും ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബോല്‍സൊനാരോയുംതമ്മില്‍ നടന്ന വാക്ക്പോര് ലോക മാധ്യമങ്ങള്‍ ആഘോഷമാക്കിയിരിക്കുകയാണ്. തന്‍റെ ഭാര്യയുടെ അടുത്ത് ബ്രസീല്‍ പ്രസിഡന്‍റ് മോശമായി പെരുമാറി എന്ന ആരോപണവുമായി ഇമ്മാനുവല്‍ മക്രോണ്‍ രംഗത്തെത്തി.

തന്റെ ഭാര്യയുടെ നേര്‍ക്ക് അസാധാരണമായ ഭാഷയില്‍ മോശമായ പരാമര്‍ശം ബ്രസീല്‍ പ്രസിഡന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടായെന്ന് മക്രോണ്‍ ബിരാറിട്സില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതോടൊപ്പം,
ബോല്‍സൊനാരോ നടത്തിയ പരാമര്‍ശവും പെരുമാറ്റവും ബ്രസീല്‍ ജനത തള്ളിക്കളയുമെന്നും അദ്ദേഹത്തെ നേര്‍വഴിക്ക് നയിക്കുമെന്നുമാണ് തന്‍റെ പ്രതീക്ഷയെന്നും മക്രോണ്‍ പറഞ്ഞു.

ഇതിന് പിന്നാലെ മക്രോണിനെതിരെ ബ്രസീല്‍ പ്രസിഡന്‍റും രംഗത്തെത്തി. മക്രോണിന്‍റെ ഉള്ളില്‍ ഇപ്പോഴും കൊളോണിയല്‍ മനസ്ഥിതിയാണെന്ന് ബോല്‍സൊനാരോ ആരോപിച്ചു. മാത്രമല്ല ജി20 ഉച്ചകോടിയില്‍വച്ച് ബോല്‍സൊനാരോ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് തന്നോട് കള്ളം പറഞ്ഞുവെന്നും മക്രോണ്‍ ആരോപിച്ചു.

യഥാര്‍ത്ഥത്തില്‍ ബോല്‍സൊനാരോ അനുകൂലിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഈ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഫ്രഞ്ച് പ്രസിഡന്റായ മക്രോണിന്‍റെ ഭാര്യ ബ്രിജിത്ത മക്രോണിനെ മോശമായി ചിത്രീകരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോശമായി കമന്‍റ് ചെയ്തിരുന്നു. അവരുടെ പോസ്റ്റിന് ബോല്‍സൊനാരോ ചെയ്ത കമന്‍റാണ് മക്രോണിനെ ചൊടിപ്പിച്ചത്. ‘ഇവരെ അപമാനിക്കരുത്’ എന്ന് പറഞ്ഞുകൊണ്ട് ചിരി ആയിരുന്നു ബോല്‍സൊനാരോയുടെ കമന്‍റ്.

ആമസോണ്‍ കാടുകളില്‍ ഉണ്ടായ വന്‍ തീപിടിത്തം തടയാന്‍ ബ്രസീല്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ഇമ്മാനുവേല്‍ മക്രോണ്‍ പറഞ്ഞപ്പോഴാണ് ബോല്‍സൊനാരോയും അനുകൂലികളും മക്രോണിനെതിരെ രംഗത്തെത്തിയത്. ഇതിന്റെ പേരില്‍ മക്രോണിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണവും ബോല്‍സൊനാരോ അനുകൂലികള്‍ നടത്തിയിരുന്നു.