പ്രവാസി മലയാളിയെ താമസ സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ

single-img
12 July 2019

ബഹറിനില്‍ മലയാളിയായ പ്രവാസിയെ താമസ സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. 2018 ജൂലൈ മൂന്നിനായിരുന്നു കോഴിക്കോട് താമരശേരി സ്വദേശി അബ്‍ദുല്‍ നഹാസിനെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിയായ 41കാരനായ സുഡാനി പൗരനെ പിന്നീട് പോലീസ് പിടികൂടുകയായിര്‍ന്നു.

അബ്‍ദുല്‍ നഹാസിന്‍റെ ശരീരം കൈകള്‍ കെട്ടിയ നിലയിലും തലക്ക് പരിക്കേറ്റ നിലയിലുമാണ് കണ്ടെത്തിയിരുന്നത്. ഇദ്ദേഹത്തെ ഇലക്ട്രിക് കേബിളുകള്‍ കൊണ്ട് ബന്ധിച്ച ശേഷം കഴുത്തുമുറുക്കി കൊല്ലുകയായിരുന്നുവെന്ന് പ്രതി വിചാരണയ്ക്കിടെ സമ്മതിച്ചു. കൊലപാതക ശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിനായി മൃതദേഹത്തില്‍ മുളകുപൊടിയും എണ്ണയും ഉള്‍പ്പെടെയുള്ളവ വിതറി.

അതേപോലെ കേസ് അന്വേഷണം വഴിതെറ്റിക്കുന്നതിനായി മുറിയുടെ ചുവരില്‍ ചില മുദ്രാവാക്യങ്ങള്‍ എഴുതിവെയ്ക്കുകയും ചെയ്തു. കൊലപാതകം നടന്ന ദിവസം നഹാസിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് രാത്രി ഒന്‍പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. തങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി മുറി അലങ്കോലമാക്കുകയും ചെയ്തിരുന്നു.

അന്വേഷണവേളയില്‍ പ്രതിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനാല്‍ പരമാവധി ശിക്ഷ നല്‍കുകയാണെന്ന് കോടതി വിധിയില്‍ പറഞ്ഞു. കോടതി പ്രതിക്ക് വധശിക്ഷക്ക് പുറമെ മോഷണക്കുറ്റത്തിന് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷമായിരിക്കും വധശിക്ഷ നടപ്പാക്കുക.