സി എഫ് തോമസ് അടുത്ത കേരള കോണ്‍ഗ്രസ് ചെയര്‍മാൻ, യുഡിഎഫ് പറഞ്ഞാല്‍ പാലായില്‍ നിഷ ജോസിനെയും അംഗീകരിക്കും: പി ജെ ജോസഫ്
കേരള കോൺഗ്രസിന്‍റെ പുതിയ ചെയർമാൻ സി എഫ് തോമസ് ആയിരിക്കുമെന്ന് പി ജെ ജോസഫ്. നിലവില്‍ കോടതിയിലുള്ള നിയമനടപടികൾ അവസാനിച്ചാലുടൻ പ്രഖ്യാപനമുണ്ടാകും. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ഉന്നതാധികാരയോഗത്തിന് ശേഷമായിരുന്നു ജോസഫ് അനുകൂലികളുടെ പ്രഖ്യാപനം.
വിമത നേതാവായ ജോസ് കെ മാണി വിഭാഗത്തെ ഒഴിവാക്കിയായിരുന്നു കൊച്ചിയില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര യോഗം വിളിച്ച് ചേര്‍ത്തത്. പി ജെ ജോസഫിനെ അനുകൂലിക്കുന്ന 14 പേര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ മാണി വിഭാഗം വിട്ട സി എഫ് തോമസും ജോയി എബ്രാഹവും എത്തിയിരുന്നു. പാര്‍ട്ടി വിട്ട് വേറെ പാർട്ടിയായി മാറിയതിനാലാണ് ജോസ് കെ മാണിയെ അനുകൂലിക്കുന്നവരെ ക്ഷണിക്കാത്തതെന്ന് പി ജെ ജോസഫ് പറഞ്ഞു.
തെറ്റുതിരുത്തിയശേഷം വന്നാൽ മാത്രമേ ജോസ് കെ മാണിയുമായി യോജിക്കാൻ കഴിയൂവെന്നും പി ജെ ജോസഫ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും. മുന്നണിയില്‍ യു ഡി എഫ് തീരുമാനിക്കുന്ന സ്ഥാനാർത്ഥി ആരായാലും അംഗീകരിക്കും. അത് നിഷ ജോസാണെങ്കിലും എതിർക്കില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.
പാര്‍ട്ടിയില്‍ പുതിയ ചെയര്‍മാന്‍ സംബന്ധിച്ച് കേസ് നിലനില്‍ക്കുകയാണ്. ഈ നിയമപ്രശ്നങ്ങൾ പൂർത്തിയായാലുടൻ പുതിയ ചെയർമാനെ തെരഞ്ഞെടുക്കും. പാര്‍ട്ടിയില്‍ സി എഫ് തോമസ് പുതിയ ചെയർമാനാകുമെന്നും പി ജെ ജോസഫ് പ്രഖ്യാപിച്ചു. വിമത പക്ഷവുമായി ചേര്‍ന്ന് ജോസ് കെ മാണി വിഭാഗം നടത്തിയ കോട്ടയത്ത് ചേർന്ന യോഗം നിയമവിരുദ്ധമാണ്. അത് കോടതി തന്നെ അംഗീകരിക്കുകയും സ്റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജില്ലാ കമ്മിറ്റികളെയും കീഴ് ഘടകങ്ങളെയും ഒപ്പം നിര്‍ത്തി ശക്തി തെളിയിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.