മോദി ധ്യാനിച്ച ഗുഹയിലേക്ക് തീർത്ഥാടക പ്രവാഹം: ഒരാൾക്ക് ഒരു ദിവസം ധ്യാനത്തിന് 1500 രൂപ: മറ്റൊരു ഗുഹകൂടി നിർമ്മിച്ചു തുടങ്ങി

single-img
22 June 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ കേദാര്‍നാഥിലെ രുദ്ര ഗുഹയിലേയ്ക്ക് തീര്‍ത്ഥാടന പ്രവാഹമെന്ന് റിപ്പോർട്ടുകൾ. മോദിയുടെ ധ്യാനത്തോടെ രുദ്ര ഗുഹയിലേയ്ക്കുള്ള തീര്‍ത്ഥാടനം വർദ്ധിച്ചിരിക്കുകയാണ്.

ഏകദേശം 20 ഓളം പേര്‍ ഇതുവരെ ഗുഹയില്‍ താമസിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല സ്ഥലങ്ങളിലും നിന്നും നിരവധിപ്പേരാണ് ധ്യാനമിരിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാനും ഗുഹ ബുക്ക് ചെയ്യാനുമായി വിളിക്കുന്നതെന്നുും ഓണ്‍ലൈന്‍ ബുക്കിങാണ് നടന്നുകൊണ്ടിരിക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്നും 12,200 അടി മുകളിലാണ് രുദ്ര ഗുഹ സ്ഥിതിചെയ്യുന്നത്. നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഗുഹ നിര്‍മ്മിച്ചിരിക്കുന്നത്. എട്ടരലക്ഷം രൂപ മുടക്കിയായിരുന്നു നിര്‍മ്മാണം.

മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ആശ്ചര്യകരമായ പ്രതികരണമാണ് തീര്‍ത്ഥാടകരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന് കേദാര്‍നാഥ് യാത്രയുടെ കാര്യനിര്‍വാഹകനും ഡൊറാഡൂണിലെ ഗഡ്വാര്‍ മണ്ഡല്‍ വികാസ് നിഗമിന്റെ (ജിഎംവിഎന്‍) ജനറല്‍ മാനേജരുമായ ബി എല്‍ റാണ പറഞ്ഞു.

എന്നാല്‍, അടുത്ത 10 ദിവസം കൂടി മാത്രമേ തീര്‍ത്ഥാടകര്‍ക്ക് ഗുഹ സന്ദര്‍ശിക്കാന്‍ കഴിയൂ.തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതിനെ തുടര്‍ന്ന് രുദ്ര ഗുഹയ്ക്ക് പുറമേ മറ്റൊരു ഗുഹയുടെ നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും മനുഷ്യ നിര്‍മ്മിത ഗുഹയല്ല ഇതെന്നും പ്രകൃതിദത്തമായ പാറയില്‍ രൂപമാറ്റം വരുത്തുന്നതിനാല്‍ പുതിയ ഗുഹ നിര്‍മ്മിക്കുന്നതില്‍ കാലതാമസം നേരിടുമെന്നും റാണ കൂട്ടിച്ചേര്‍ത്തു.

ധ്യാനമിരിക്കാന്‍ ഗുഹയിലേയ്ക്ക് വരുന്നവര്‍ 1500 രൂപയാണ് ഓണ്‍ലൈനായി അടയ്‌ക്കേണ്ടത്. ഇങ്ങനെ വരുന്നവര്‍ക്ക് ഗുപ്തകാശിയിലും കേദാര്‍നാഥിലും വൈദ്യപരിശോധനകള്‍ക്ക് ശേഷം 24 മണിക്കൂര്‍ ഗുഹയില്‍ ചെലവിടാം. വൈദ്യുതി, കുടിവെള്ളം, ഭക്ഷണം, വിശ്രമമുറി എന്നീ സൗകര്യം ഗുഹയില്‍ ഉണ്ടാകും. ബുക്കിങിന് ശേഷം ധ്യാനം ഒഴിവാക്കിയാല്‍ പണം തിരികെ ലഭിക്കുന്നതല്ല.

ബുക്കിങിന് ശേഷം റദ്ദാക്കിയ ടിക്കറ്റുകള്‍ മറ്റ് തീര്‍ത്ഥാടകര്‍ക്ക് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയുള്ള സമയങ്ങളില്‍ 990 രൂപയ്ക്ക് ബുക്ക് ചെയ്യാന്‍ കഴിയും.