കരള്‍ രോഗം ബാധിച്ച് മരണപ്പെട്ട നവമി ഹരിദാസിന്‍റെ ശരീരത്തില്‍ വിഷാംശം; കൊലപാതകമെന്ന് സംശയം; ബന്ധുക്കള്‍ പരാതി നല്‍കി

single-img
19 June 2019

കരള്‍ രോഗം ബാധിച്ച് ഏറണാകുളത് ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ട കണ്ണൂര്‍ തളിപറമ്പ് സ്വദേശിനി നവമി ഹരിദാസിന്റേത് കൊലപാതകമെന്ന് സംശയം. പ്രണയ ബന്ധത്തെ തുടര്‍ന്ന് വീട്ടുകാരെ എതിര്‍ത്ത് വിവാഹം കഴിച്ചതായിരുന്നു നവമി. നവമിയുടെ ശരീരത്തില്‍ വിഷാംശമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതാണ് ഇപ്പോള്‍ സംശയത്തിന് കാരണം.

കൊലപാതക സംശയത്തെ തുടര്‍ന്ന് നവമിയുടെ ബന്ധുക്കള്‍ തളിപറമ്പ് പോലീസിന് പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു. പരാതിയിന്മേല്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനായി തളിപറമ്പ് തഹസില്‍ദാറും പോലീസുമാരും അടങ്ങുന്ന സംഘം എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെത്തി. ഇവിടെയോ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചോ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും.

നവമിയുടെ ശരീരത്തില്‍ വിഷവസ്തു എത്തിയതാണ് കരള്‍ തകരാറിലാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുടുംബത്തിന്റെ എതിര്‍പ്പ് വകവെയ്ക്കാതെ ഏഴുമാസം മുന്‍പ് രജിസ്റ്റര്‍ വിവാഹം ചെയ്ത നവമിയെ ഭര്‍തൃവീട്ടുകാര്‍ പലതരത്തില്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ എന്തോ വിഷവസ്തു നല്‍കിയതാകാം ഒരു രോഗവുമില്ലാത്ത നവമിക്ക് ഇങ്ങനെയൊരവസ്ഥ വന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയക്കും. ഗുരുതരമായി കരള്‍ രോഗം ബാധിച്ച നവമി ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണപ്പെടുന്നത്.