നോമ്പു തുറക്കാൻ ഒരു കുപ്പി വെള്ളം ചോദിച്ചപ്പോൾ: വിമാനയാത്രികന്റെ മനസിൽ തൊടുന്ന കുറിപ്പ്
രാജ്യം വർഗീയമായ ചേരിതിരിവുകളുടെ രാഷ്ട്രീയ കാലാവസ്ഥകളെ നേരിടുന്ന ഈ കാലത്ത് മനുഷ്യസ്നേഹത്തിന്റെ ഉറവകൾ വറ്റിയിട്ടില്ല എന്ന് തെളിയിക്കുകയാണ് ഒരു വിമാനയാത്രികന്റെ കുറിപ്പ്. വിമാനയാത്രയ്ക്കിടെ തനിക്കുണ്ടായ അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഒരു മാധ്യമ പ്രവർത്തകൻ.
നോമ്പുതുറക്കാനായി ഒരു കുപ്പി വെള്ളം ചോദിച്ചപ്പോൾ രണ്ട് സാൻഡ്വിച്ച് കൂടി തന്ന എയർഹോസ്റ്റസിന്റെ കാരുണ്യവും മനുഷ്യസ്നേഹവുമാണ് ജനതാകാ റിപ്പോർട്ടർ എന്ന മാധ്യമത്തിന്റെ ചീഫ് എഡിറ്റർ റിഫത് ജാവേദ് തന്റെ കുറിപ്പിലൂടെ പങ്കുവെച്ചത്.
ഗൊരഖ്പൂരിൽ നിന്നും ഡൽഹിയിലേയ്ക്ക് പോകുന്ന എയർ ഇന്ത്യ വിമാനത്തിൽ വെച്ചുണ്ടായ അനുഭവമാണ് അദ്ദേഹം എഴുതിയത്.
റിഫത് ജാവേദിന്റെ കുറിപ്പ്:
നോമ്പു തുറക്കാന്‍ സമയമായപ്പോള്‍ ഞാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് ചെന്ന് മഞ്ജുള എന്ന് പേരുള്ള എയർഹോസ്റ്റസിനോട് ഒരു ഒരു കുപ്പി വെള്ളം ആവശ്യപ്പെട്ടു. അവര്‍ എനിക്ക് ഒരു ചെറിയ കുപ്പി വെള്ളം തന്നു.
“ഞാന്‍ ഫാസ്റ്റിങ്ങിലായതുകൊണ്ട് ഒരു കുപ്പി വെള്ളം കൂടി തരാമോ?” ഞാൻ ചോദിച്ചു.
“നിങ്ങളെന്തിനാണ് സീറ്റില്‍ നിന്നും എഴുന്നേറ്റ് വന്നത്? തിരികെ പോയിരിക്കൂ” മഞ്ജുള എന്നോട് ആവശ്യപ്പെട്ടു.
അല്‍പ്പ സമയത്തിനകം ബോട്ടിലില്‍ വെള്ളവും രണ്ട് സാന്‍വിച്ചുമായി അവര്‍ എന്‍റെയരികിലെത്തി.
“ഇനിയെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയാന്‍ മടികാണിക്കരുത്” അവർ പറഞ്ഞു.
എനിക്ക് മറ്റൊന്നും ആവശ്യമുണ്ടായിരുന്നില്ല. എനിക്ക് ആവശ്യമുള്ളതിലുമധികമായിരുന്നു അത്. ഏറ്റവും സംതൃപ്തി നൽകിയത് മഞ്ജുളയുടെ ഹൃദ്യമായ ആ പെരുമാറ്റമായിരുന്നു.
ഇതാണെന്റെ ഇന്ത്യ