ആഗോള താപനത്തെ തുടർന്ന് കടല്‍ നിരപ്പുയര്‍ന്നു; ഇന്തോനേഷ്യന്‍ തലസ്ഥാനം മുങ്ങുന്നു; തലസ്ഥാനം മാറ്റാനുള്ള നീക്കങ്ങൾ തുടങ്ങി
ഗവേഷകര്‍ പ്രവചിച്ചിരുന്നതിലും നേരത്തെ കടല്‍ നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്തോനേഷ്യ തലസ്ഥാനമായ ജക്കാർത്ത നഗരം മുങ്ങുകയാണ്. ഇതിനെ തുടര്‍ന്ന് അടിയന്തിരമായി തലസ്ഥാനം മാറ്റുന്നത് സംബന്ധിച്ചുള്ള നീക്കങ്ങൾ തുടങ്ങി. . ആഗോള താപന ഫലമായി ഇന്തോനേഷ്യ തലസ്ഥാനം പൂർണമായും മുങ്ങുമെന്നുറപ്പായപ്പോൾ പുതിയ തലസ്ഥാനം ഏതെന്ന് സജീവമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇന്തോനേഷ്യയുടെ പ്രസിഡന്റ് അടിയന്തിരമായി ഉന്നതതലയോഗം ചേർന്ന് കൂടുതൽ മുൻ കരുതൽ നടപടികൾക്കായുള്ള പദ്ധതികളുടെ രൂപരേഖയുണ്ടാക്കാൻ തുടങ്ങി. ഏകദേശം 2050 ആകുമ്പോഴേക്കും ഉത്തര ജക്കാർത്ത സമ്പൂർണമായി കടലെടുക്കുമെന്നാണ് ശാസ്തജ്ഞരുടെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് ഭരണകൂടം ജനങ്ങളോട് മറ്റു സുരക്ഷിത സ്ഥാനങ്ങളിലേക്ക് തങ്ങളുടെ പാർപ്പിടങ്ങൾ മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ജക്കാര്‍ത്തയില്‍ വർദ്ധിച്ചുവരുന്ന ജനസംഖ്യയിലും ഭരണകൂടം ആശങ്കയിലാണ്. പ്രതിവര്‍ഷം 26 സെന്റീമീറ്റർ വീതം എന്ന തോതിൽ ആശങ്കാജനകമായി കടലോര നഗരമായ ജക്കാർത്തയിലെ കടൽ നിരപ്പ് ഉയരുകയാണ്. ഈ സീസണിലെ മൺസൂൺ മഴ ശക്തി പ്രാപിക്കുമ്പോൾ നഗരത്തിന്റെ സിംഹഭാഗവും വെള്ളത്തിനടിയിലാകുന്നത് പതിവായിട്ടുണ്ട്.
2007 ലുണ്ടായ വെള്ളപ്പൊക്കത്തിൽ നഗരത്തിൽ 13 അടി ജലമുയർന്നിരുന്നു. ഓരോ വര്‍ഷവും മഴക്കാലം വരുംതോറും കടലോര നഗരങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. ആഗോളതാപനത്തിന്റെ ഫലമായി അന്റാർട്ടിക്കയിൽ മഞ്ഞുരുകുന്നതാണ് കടല്നിരപ്പുയരാനുള്ള കാരണം. അവിടെ തീവ്രത കൂടുന്തോറും പുതിയ തലമുറ വലിയ ഭീഷണി തന്നെയാണ് നേരിടാൻ പോകുന്നത് എന്നത് നിസ്സംശയം പറയാനാകും.