ദേശീയ പാതാ വികസനം തടഞ്ഞ നിലപാടിന്‌ ബി ജെ പിക്ക് കേരളത്തിലെ ജനങ്ങള്‍ മറുപടി നല്‍കും: രമേശ്‌ ചെന്നിത്തല

single-img
7 May 2019

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ദേശീയ പാതാ വികസനം തടയുന്ന നിലപാട് കൈക്കൊണ്ട ബിജെപിക്ക് കേരളത്തിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ദേശീയ പാത വികസനം അത്യന്താപേക്ഷിതമാണ്. അത് നിർത്താനുള്ള നിര്‍ദേശം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ വികസന സ്വപന്ങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുയായിരുന്നു.

സംസ്ഥാനത്തെ ദേശീയ പാത വികസനം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയ ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള കേരളീയ സമൂഹത്തോട് മാപ്പ് പറയണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫിന്റെ കാലത്ത് സമര പരമ്പരകള്‍ അഴിച്ച് വിട്ട് ദേശീയപാത വികസനം തടസപ്പെടുത്തിയത് സിപിഎം ആയിരുന്നു എന്ന കാര്യം മറക്കരുതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇപ്പോൾ കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ കേരളത്തിന്റെ വികസനം തടസപ്പെടുത്തുകയാണെന്നുള്ള കാര്യത്തില്‍ യു ഡി എഫിന് യാതൊരു അഭിപ്രായ വ്യത്യസവുമില്ല. പക്ഷെ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ദേശീയ പാത വികസനമുള്‍പ്പെടെ എല്ലാ വികസന പ്രവര്‍ത്തനങ്ങളും തടസപ്പെടുത്തിയത് സി പി എമ്മും ഇടതുമുന്നണിയുമായിരുന്നു.

കേരളത്തിനെ സംബന്ധിച്ച് ദേശീയ പാതാ വികസനം അനിവാര്യമാണ്. അതിനുവേണ്ടി ജനങ്ങളെ വിശ്വാസത്തിലെടുത്തും മതിയായ നഷ്ടപരിഹാരം നല്‍കിയുമാണ് ദേശീയ പാത വികസനം പൂര്‍ത്തിയാക്കേണ്ടത്. കേന്ദ്രത്തിലുള്ള ബി ജെ പി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അതിനെതിരെയുണ്ടാകുന്ന നീക്കങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. രമേശ് ചെന്നിത്തല സൂചിപ്പിച്ചു.