എല്ലാ തെളിവുകളും സമര്‍പ്പിച്ചിട്ടും നീതിയോ സംരക്ഷണമോ ലഭിച്ചില്ലെന്നത് ഭയപ്പെടുത്തുന്നു; ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം തള്ളിയതിനെതിരെ പരാതിക്കാരി
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ നൽകിയ ലൈംഗികാരോപണക്കേസില്‍ കഴമ്പില്ലെന്ന സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തലിനെതിരേ പരാതിക്കാരി രംഗത്ത്. സമിതിയുടെ നടപടിയില്‍ കടുത്ത നിരാശയും ദുഃഖവുമുണ്ടെന്ന് അവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ആരോപണം തെളിയിക്കുന്ന എല്ലാ തെളിവുകളും അന്വേഷണ സമിതിക്കുമുന്നില്‍ സമര്‍പ്പിച്ചിട്ടും നീതിയോ സംരക്ഷണമോ ലഭിച്ചില്ലെന്നതു ഭയപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞു.
‘ ഇന്ന് എന്റെ ഏറ്റവും വലിയ ഭയം യാഥാര്‍ഥ്യമായിരിക്കുന്നു. രാജ്യത്തിന്റെ ഉന്നത നീതിപീഠത്തില്‍ നിന്നു നീതിയും രക്ഷയും ലഭിക്കുമെന്ന പ്രതീക്ഷ തകര്‍ന്നിരിക്കുന്നു.’- അവര്‍ പറഞ്ഞു. സുപ്രീംകോടതിയിലെ മുൻ ജീവനക്കാരിയായിരുന്ന ഇവർ പരാതിയും വിശദാംശങ്ങളും ചേര്‍ത്ത് സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് സത്യവാങ്മൂലം അയച്ചിരുന്നു. കഴിഞ്ഞ മാസം 19-നാണ് അവര്‍ പരാതി നല്‍കിയത്.
സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ, ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, ഇന്ദിരാ ബാനര്‍ജി എന്നിവര്‍ അംഗങ്ങളായ മൂന്നംഗ സമിതിയാണ് പരാതിയില്‍ കഴമ്പില്ലെന്ന കണ്ടെത്തല്‍ നടത്തിയത്. സമിതിയുടെ റിപ്പോര്‍ട്ട് ജസ്റ്റിസ് എന്‍വി രമണയ്ക്കും ചീഫ് ജസ്റ്റിസിനും കൈമാറിയെന്ന് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
എന്നാല്‍ അന്വേഷണസമിതിയുടെ ആഭ്യന്തര നടപടിക്രമങ്ങളുടെ ഭാഗമായുള്ള റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ല. കാരണം, ഇത് 2003-ല്‍ ഇന്ദിര ജെയ്സിങ്ങും സുപ്രീം കോടതിയും തമ്മിലുള്ള കേസിലെ വിധിപ്രകാരം അങ്ങിനെ ആവശ്യമില്ല എന്നും അറിയിച്ചിട്ടുണ്ട്. അന്വേഷണ സമിതി രൂപീകരിച്ച ശേഷം സമിതിയുടെ മുന്നില്‍ രണ്ടുതവണ ഹാജരായ യുവതി പിന്നീട് പരാതിയില്‍നിന്നു പിന്മാറുകയായിരുന്നു.
അഭിഭാഷകരോടൊപ്പമല്ലാതെ സമിതിക്കു മുന്നില്‍ ഹാജരാകുന്നതു ഭീതിയും മാനസിക സമ്മര്‍ദവുമുണ്ടാക്കുന്നതായി ആരോപിച്ചായിരുന്നു ഇവരുടെ പിന്മാറ്റം. ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നെന്ന വാദത്തില്‍ സുപ്രീം കോടതി നേരത്തേ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ ജസ്റ്റിസ് എകെ പട്‌നായിക് മേല്‍നോട്ടം വഹിക്കുന്ന അന്വേഷണം നടത്തുന്നത് സി.ബി.ഐ-ഐ.ബി-ഡൽഹി പോലീസ് എന്നിവരുടെ സംയുക്തസംഘമാണ്.