കാസർഗോഡ് നടന്നത് കള്ളവോട്ട് തന്നെയെന്ന് ഇലക്ഷൻ കമ്മീഷൻ: കുറ്റക്കാര്‍ക്കെതിരെ പൊലീസ് കേസ്

single-img
29 April 2019

ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ചു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. പിലാത്തറ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറയുന്നത്.  പത്മിനി, സെലീന, സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്തെന്ന് അദ്ദേഹം വാര്‍ത്ത സമ്മേളനത്തിൽ സ്ഥിരീകരിച്ചു.

പഞ്ചായത്ത് അംഗം സെലീനയും മുൻ പഞ്ചായത്ത് അംഗം സുമയ്യയും പത്തൊൻപതാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ല. ഇവര്‍ രണ്ട് പേരും ബൂത്ത് മാറി വോട്ട് ചെയ്തു. പത്മിനി രണ്ടു തവണ വോട്ടു ചെയ്തതായി വ്യക്തമാണ്. ഇവർ മൂന്നുപേർക്കുമെതിരെ ക്രിമിനൽ കേസെടുക്കാനും നിർദേശമുണ്ട്.

എംപി സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നൽകി.  എംപി സലീന പഞ്ചായത്ത് അംഗത്വം രാജി വച്ച് അന്വേഷണം നേരിടണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്നും ടിക്കാറാം മീണ നിരീക്ഷിച്ചു.

സംഭവത്തിൽ എൽഡിഎഫ് പോളിങ് ഏജന്റ്, പ്രിസൈഡിങ് ഓഫിസർ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും അന്വേഷണമുണ്ടാകും. ഉദ്യോഗസ്ഥരുടെ കണ്മുന്നിലാണ് കള്ളവോട്ടു നടന്നത്. അതിനാൽത്തന്നെ അവർക്കെതിരെയും അന്വേഷണം ഉണ്ടാകും. ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ കലക്ടർക്കു നിർദേശം നൽകിയിട്ടുണ്ട്.

വെബ് കാസ്റ്റിംഗ് ഇല്ലായിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ കണ്ടുപിടിക്കാൻ കഴിയില്ലായിരുന്നു എന്നും വെബ് കാസ്റ്റിംഗ് സംവിധാനത്തിന്‍റെ വിജയമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നും ടിക്കാറാം മീണ അവകാശപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് കൈമാറാനാണ് തീരുമാനം. 

കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന് ആരോപണം ദൃശ്യങ്ങൾ സഹിതമാണ് കോൺഗ്രസ് പുറത്ത് വിട്ടത് . ചെയ്തത് ഓപ്പൺ വോട്ടാണെന്നും കള്ളവോട്ട് ചെയ്ത് ജയിക്കേണ്ട സാഹചര്യമില്ലെന്നും സിപിഎം പ്രതികരിക്കുകയും ചെയ്തിരുന്നു. 

എന്നാൽ ഈ വാദം അംഗീകരിക്കാനാകില്ലെന്നും മീണ പറഞ്ഞു. പ്രദേശത്തെ നാടൻ പ്രയോഗമാണ് ഓപൺ വോട്ടെന്നാണു കലക്ടറുടെ റിപ്പോർട്ടിലുള്ളത്. എന്നാൽ ഇത് കംപാനിയൻ വോട്ടാണെന്നാണു തിരഞ്ഞെടുപ്പ് ചട്ടത്തില്‍ പറയുന്നത്. കംപാനിയൻ വോട്ട് ചെയ്യണമെങ്കിൽ വോട്ടു ചെയ്യേണ്ട വ്യക്തിയും ഒപ്പമുണ്ടായിരിക്കണം. കള്ളവോട്ട് ചെയ്യാൻ എൽഡിഎഫ് ബൂത്ത് ഏജന്റ് സഹായിച്ചോ എന്ന കാര്യവും അന്വേഷിക്കും. പ്രാഥമിക വിവര റിപ്പോർട്ടിൽ പോളിങ് ഏജന്റായ രഘുനാഥിനും ഇക്കാര്യത്തിൽ പങ്കുണ്ടെന്നാണ് സൂചന.