എ ജി ബഹുമാനിക്കപ്പെടുന്ന മനുഷ്യൻ; അദ്ദേഹത്തെ സംശയിക്കുന്ന തരത്തിൽ സംസാരിച്ചാൽ പിടിച്ച് പുറത്താക്കും; അഭിഭാഷകനോട് ജസ്റ്റിസ് രോഹിൻടൺ നരിമാന്‍റെ മുന്നറിയിപ്പ്; സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍

single-img
24 April 2019

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനാരോപണത്തിലെ ഗൂഢാലോചനക്കേസ് പരിഗണിക്കുന്നതിനിടെ എ ജിയായ കെ കെ വേണുഗോപാലിനെതിരെ സംസാരിച്ച അഭിഭാഷകൻ ഉത്സവ് ബെയ്‍ൻസിന് ജസ്റ്റിസ് രോഹിൻടൺ നരിമാന്‍റെ മുന്നറിയിപ്പ്. എ ജിഎന്നത് ബഹുമാനിക്കപ്പെടുന്ന മനുഷ്യനാണെന്നും അദ്ദേഹത്തെ സംശയിക്കുന്ന തരത്തിൽ സംസാരിച്ചാൽ പിടിച്ച് പുറത്താക്കുമെന്നും ആർ എഫ് നരിമാൻ അഭിഭാഷകന് താക്കീത് നൽകി.

സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനാരോപണം ഗൂഢാലോചനയാണെന്ന് സത്യവാങ്മൂലം സമർപ്പിച്ച അഭിഭാഷകനെതിരെയാണ് എ ജി കെകെ വേണുഗോപാൽ സംശയങ്ങളുന്നയിച്ചത്. ”ഇത്രയും അധികം ഉന്നതമായ അന്വേഷണം ആവശ്യമുള്ള ഒരു കേസിൽ എങ്ങനെയാണ് ഗൂഢാലോചനയുണ്ടെന്ന് ഒരു അഭിഭാഷകന് സത്യവാങ്മൂലം സമർപ്പിക്കാനാകുന്നത്? അങ്ങിനെയാണെങ്കിൽ കേസിൽ സമഗ്രമായ തെളിവുകൾ ഹാജരാക്കണ്ടേ? അതെവിടെ? തെളിവുകൾ ഇല്ലാതെ ആരോപണം മാത്രമുന്നയിക്കാൻ കഴിയുന്നതെങ്ങനെ?”, കെകെ വേണുഗോപാൽ കോടതിയിൽ ചോദിച്ചു.

എജി തന്നെ സംശയിക്കുകയാണ്. തന്നെ വ്യക്തിപരമായ ആക്രമിക്കുകയാണ്എന്ന് ഉത്സവ് ബെയ്‍ൻസ് ആരോപിച്ചു. അപ്പോഴാണ്, എജിയെ സംശയിക്കാൻ നിങ്ങൾക്ക് ഒരധികാരവുമില്ല. എജി ഈ ബാറിലെ ഏറ്റവും ബഹുമാന്യനായ അംഗമാണ്. ഞങ്ങളെല്ലാം അദ്ദേഹത്തോട് സംശയങ്ങൾ പോലും ചോദിക്കുന്നവരുമാണ്. അദ്ദേഹത്തെ സംശയിച്ചാൽ നിങ്ങളെ പിടിച്ച് പുറത്താക്കും ഞാൻ എന്ന് ക്ഷുഭിതനായ ജസ്റ്റിസ് ആർ എഫ് നരിമാൻ പറഞ്ഞത്.

അപ്പോൾ, ”എന്നെ പിടിച്ചു പുറത്താക്കണമെന്നില്ല മൈ ലോഡ്, ഞാൻ തന്നെ പുറത്ത് പോകാൻ സന്നദ്ധനാണ്”, എന്ന് ഉത്സവ് ബെയ്‍ൻസ് അറിയിച്ചു. അപ്പോൾ ജസ്റ്റിസ് അരുൺ മിശ്ര ഇടപെട്ടു. ”നിങ്ങൾ ഒരു ചെറുപ്പക്കാരനല്ലേ, കാര്യങ്ങളൊന്നും അങ്ങനെ മനസ്സിലേക്കെടുക്കരുത്”, എന്ന് അരുൺ മിശ്ര പറ‍ഞ്ഞു.

”എല്ലാവരും എന്‍റെ ഇന്‍റഗ്രിറ്റിയെ സംശയിക്കുന്നു, ആക്രമിക്കുന്നു”, എന്ന് ഉത്സവ് ബെയ്‍ൻസ്. ”ഇവിടെ ആരും നിങ്ങളെ ആക്രമിക്കുകയോ സംശയിക്കുകയോ ചെയ്തില്ല”, എന്ന് അരുൺ മിശ്ര. ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനാരോപണത്തിൽ സ്വതന്ത്രവും നീതിപൂർവകവുമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട അഭിഭാഷക ഇന്ദിരാ ജയ്‍സിംഗിനോടാണ്, ഗൂഢാലോചനക്കേസിലാണ് ഇവിടെ വാദം നടക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞത്. അദ്ദേഹത്തിനെതിരായ ലൈംഗിക പീഡനാരോപണം ഇവിടെ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.