അഞ്ചുവർഷം ഏകാംഗപാര്‍ട്ടിയായിരുന്ന എനിക്ക് സംഘിയാവണമെങ്കിൽ എന്നേ ആകാമായിരുന്നു: എൻകെ പ്രേമചന്ദ്രൻ
കഴിഞ്ഞ 5 വര്‍ഷമായി ഏകാംഗപാര്‍ട്ടിയായിരുന്ന എനിക്ക് എപ്പോള്‍ വേണമെങ്കിലും പോകാമായിരുന്നുവെന്നു എൻകെ പ്രേമചന്ദ്രൻ എംപി. പരാജയപ്പെടുത്താന്‍ ഒരു മാര്‍ഗ്ഗവുമില്ല എന്ന് കണ്ടപ്പോള്‍ അപവാദങ്ങള്‍ പറഞ്ഞ് പരത്തുകയാണ് കൊല്ലത്ത് സി.പി.എം സ്വീകരിച്ചിക്കുന്ന തന്ത്രമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ബന്ധം എന്ന ആരോപണവും അതിന്റെ ഭാഗം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 27ന് നരേന്ദ്ര മോദിയവതരിപ്പിച്ച മുത്തലാഖ് ബില്ലിനെതിരെ ഞാനാണ് നിരാകരണപ്രമേയം അവതരിപ്പിച്ചത്. ആ ബില്ലിന്റെ വിവിധ വശങ്ങള്‍ ഞാന്‍ വിശകലനം ചെയ്തശേഷമാണ് ആ ബില്ലിന്റെ അപകടകരമായിട്ടുള്ള അവസ്ഥയെ സംബന്ധിച്ച് ആളുകള്‍ക്ക് ബോധ്യം ഉണ്ടായത്. അതിന്റെ പ്രാകൃത സ്വഭാവത്തെപറ്റി കൃത്യമായി ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാന്‍ നടത്തിയ പ്രസംഗത്തിന് പൊതുസമൂഹത്തില്‍ വലിയ അംഗീകാരമുണ്ടായി. അങ്ങനെ ഞാന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നേടിയ സ്വീകാര്യത ഇല്ലാതാക്കാനാണ് എന്നെ അവര്‍ ഒരു സംഘിയാക്കി ചിത്രീകരിച്ചത്- പ്രേദമചന്ദ്രൻ പറയുന്നു.
കണ്ണൂരിലും വടകരയിലുമെല്ലാം സിപിഎം ഈ തന്ത്രമാണ് ഉപയോഗിക്കുന്നത്. ചെങ്ങന്നൂരില്‍ അവരുടെ ഈ തന്ത്രം വിജയിച്ചതിനുശേഷം എല്ലായിടത്തും ഇത് പ്രയോഗിക്കാമെന്നാണ് അവര്‍ വിചാരിക്കുന്നത്. അങ്ങനെ ബി.ജെ.പിയിലേക്ക് മാറാനായിരുന്നുവെങ്കില്‍ എന്നേ മാറാമായിരുന്നുവെന്നും പ്രേമചന്ദ്രൻ പറഞ്ഞു.