എംകെ രാഘവൻ എംപിക്ക് ഡബ് ചെയ്ത കലാകാരനെ കോമഡി ഉത്സവത്തിന്റെ സ്റ്റേജിൽ കൊണ്ടു വരണം: ഫ്ളവേഴ്സ് ടിവി കോമഡി ഉത്സവത്തിൻ്റെ ഫേസ്ബുക്ക് പേജിൽ കൂമ്പാരമായി അഭ്യർത്ഥന
എം കെ രാഘവൻ അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ താന്‍ ആരോടും കോഴ ആവശ്യപ്പെട്ടിട്ടില്ലെന്നും വീഡിയോയിലെ ശബ്ദം ഡബ്ബ് ചെയ്തതാണെന്നും പറഞ്ഞു രംഗത്തെത്തിയ എംപിക്കെതിരെ ഫ്ളവേഴ്സ് ടിവി കോമഡി ഉത്സവത്തിൻ്റെ ഫേസ്ബുക്ക് പേജിൽ അഭ്യർത്ഥനകൾ. എംകെ രാഘവൻ എംപിക്ക് ഡബ് ചെയ്ത കലാകാരനെ കോമഡി ഉത്സവത്തിന്റെ സ്റ്റേജിൽ കൊണ്ടു വരണമെന്നാണ് കമൻ്റുകളിലൂടെ ആവശ്യപ്പെടുന്നത്.
താന്‍ കോഴ ആവശ്യപ്പെട്ടെന്ന ആരോപണങ്ങൾക്ക് പിന്നിൽ കോഴിക്കോട്ടെ സിപിഎം നേതൃത്വമാണെന്ന്എം കെ രാഘവൻ ആരോപിച്ചിരുന്നു. സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും സിപിഎം ഇടപെട്ടാണ് ഡല്‍ഹിയില്‍ നിന്ന് മാധ്യമ പ്രവർത്തകരെ കൊണ്ടുവന്നതെന്നും എംകെ രാഘവന്‍ പറഞ്ഞതിനു പിന്നാലെയാണ് കോമഡി ഉത്സവത്തിൻ്റെ പേജിൽ കമൻ്റുകൾ എത്തിയത്.
സിപിഎമ്മിന്‍റെ പരാജയം ഉറപ്പായപ്പോഴാണ് തനിക്കെതിരെ ഗൂഡാലോചന നടത്തി ഇത്തരം ആരോപണങ്ങള്‍ കൊണ്ടുവന്നത്. പത്രക്കാരാണെന്ന് പറഞ്ഞ് വന്നതിനാലാണ് തെരഞ്ഞെടുപ്പ് ചർച്ച ചെയ്തത്. ചാനലിനെതിരെ മാനനഷ്ടകേസ് നൽകുന്ന കാര്യം ആലോചിക്കും. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച മാഫിയ സംഘത്തിന്‍റെ രാഷ്ടീയ ബന്ധം പിന്നീട് വെളിപ്പെടുത്തും. എം കെ രാഘവൻ പറഞ്ഞു.
അതേസമയം എം കെ രാഘവനെതിരായ കോഴ ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജില്ലാ കളക്ടറോടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. സംഭവം ഗൗരവതരമാണെന്ന് ടിക്കാറാം മീണ വ്യക്തമാക്കി.