ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ പൗഡർ ഉപയോഗിച്ചതു മൂലം ക്യാൻസർ പിടിപെട്ട യുവതിക്ക് 2.9 കോടി രൂപ കമ്പനി നഷ്ടപരിഹാരം നൽകണം

single-img
15 March 2019

ആഗോള വ്യവസായ ഭീമന്‍മാരായ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനി ടെറി ലീവിറ്റ് എന്ന യുവതിക്ക്  2.9 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. കമ്പനി പുറത്തിറക്കിയ ടാല്‍ക്കം പൗഡറും മറ്റും വര്‍ഷങ്ങളായി ഉപയോഗിച്ചതിനെ തുടര്‍ന്ന് തനിക്ക് കാന്‍സര്‍ ബാധിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് വിധി. കാലിഫോര്‍ണയിലെ ഉന്നത കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് അണ്ഡാശയ കാന്‍സര്‍ ബാധിച്ച കേസില്‍ സെന്റ് ലൂയിസ് ജൂറി കമ്പനിക്ക് 32000 കോടി രൂപയുടെ പിഴ ചുമത്തിയിരുന്നു.അസുഖം ബാധിച്ച 22 സ്ത്രീകളില്‍ ആറ് പേര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. ആസ്ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് അര്‍ബുദം പിടികൂടിയതെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.

1970 മുതല്‍ കമ്പനി പുറത്തിറക്കുന്ന പൗഡറില്‍ ആസ്ബെറ്റോസ് ചേരുന്നുണ്ടെന്നും എന്നാല്‍ ഇതു സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ലെന്നും പരാതിക്കാര്‍ക്കായി വാദിച്ച അഭിഭാഷകര്‍ വ്യക്തമാക്കി. വിധി തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ആസ്ബറ്റോസ് അണ്ഡാശയ കാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കമ്പനിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പരാതിക്കാരുടെ അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ പറഞ്ഞു.

നേരത്തെയും സമാനമായ കേസുകളില്‍ കമ്പനിക്ക് ഭീമന്‍ പിഴകള്‍ വിധിച്ചിട്ടുണ്ട്. അവരുടെ പ്രധാന ഉത്പന്നമായ ബേബി പൗഡറുമായി ബന്ധപ്പെട്ട് 9,000 കേസുകളാണ് കമ്പനി നേരിടുന്നത്.