ക്രിസ്ത്യാനിയായ അമ്മക്കും ഹിന്ദുവായ അച്ഛനും പിറന്നവൾക്ക് ബർത്ത് സർട്ടിഫിക്കറ്റു മുതലുള്ള ഒരു രേഖകളിലും ഞങ്ങൾ ജാതിയും മതവും രേഖപ്പെടുത്തുന്നില്ല: മകളുടെപിറവി അറിയിച്ച് യുവാവിൻ്റെ ഫേസ്ബുക്ക് കുറിപ്പ്

single-img
30 January 2019

മകളുടെപിറവി അറിയിച്ച്   വ്യത്യസ്തമായ ഫേസ്ബുക്ക് കുറിപ്പുമായി യുവാവ്. നസ്രാണി കുടുംബത്തിൽ ജനിച്ച അമ്മക്കും ഹിന്ദു കുടുംബത്തിൽ പിറന്ന അച്ഛനും പിറന്നവൾക്ക് ബർത്ത്സർട്ടിഫിക്കറ്റു മുതലുള്ള ഒരു രേഖകളിലും ജാതിയും മതവും രേഖപ്പെടുത്തുന്നില്ലെന്നാണ് ജിജോ  തില്ലങ്കേരി ഫേസ്ബുക്ക് കുറിപ്പിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത്.

മതനിരപേക്ഷതയ്ക്കും മാനവികതയ്ക്കും സ്ത്രീസമത്വത്തിനും കടുത്ത വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ നിരർത്ഥകമായ സ്ത്രീവിരുദ്ധ മതാചാരങ്ങളുടെ വിലക്കില്ലാതെ അവൾ യുക്തിയിലൂടെ സ്വതന്ത്രമായ് ലോകത്തെ ശ്രവിക്കുകയും വീക്ഷിക്കുകയും ചെയ്യട്ടെയെന്നും ജിജോ പറയുന്നു.

ഒരു ശനിയും ശുക്രനും അവളുടെ കല്ല്യാണം മുടക്കരുത്, ഒരു മതങ്ങളും അവളുടെ പ്രണയത്തിന് വിലങ്ങ് തടിയാവരുത്, ഒരു ആഭരണങ്ങളിലും അവൾ ഭ്രമിക്കരുത്, എതിർ ലിംഗത്തിന്റെ കൂടെ ഒരുമിച്ച് ഇരുന്നതിന്, നടന്നതിന്,ഉണ്ടതിന്,കിടന്നതിന് അവളെ സദാചാരം പഠിപ്പിക്കാൻ ഒരു ആങ്ങളമാരും ധൈര്യം കാണിക്കരുത്- ജിജോ കുറിപ്പിലൂടെ പറയുന്നു.

ജിജോയുടെ ഫേസ്ബുക്ക് കുറിപ്പ്:

നിനച്ചിരുന്നത് പോലെ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു..

നസ്രാണി കുടുംബത്തിൽ ജനിച്ച അമ്മക്കും ഹിന്ദു കുടുംബത്തിൽ പിറന്ന അച്ഛനും പിറന്നവൾക്ക് ബർത്ത്സർട്ടിഫിക്കറ്റു മുതലുള്ള ഒരു രേഖകളിലും

ജാതിയും മതവും രേഖപ്പെടുത്തുന്നില്ല ഞങ്ങൾ.

മതനിരപേക്ഷതയ്ക്കും മാനവികതയ്ക്കും സ്ത്രീസമത്വത്തിനും കടുത്ത വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ നിരർത്ഥകമായ സ്ത്രീവിരുദ്ധ മതാചാരങ്ങളുടെ വിലക്കില്ലാതെ യുക്തിയിലൂടെ സ്വതന്ത്രമായ് ലോകത്തെ ശ്രവിക്കുകയും വീക്ഷിക്കുകയും ചെയ്യട്ടെ അവൾ.

ആർത്തവം അശുദ്ധിയെന്നും ഞങ്ങൾ അടിമകളാണെന്നും സ്വയം വിശ്വസിക്കുന്ന കെട്ടിലമ്മമാർക്ക് ഇടയിൽ സ്ത്രീത്വമെന്നത് അഭിമാനമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു തന്റേടിയായ് വളരട്ടെ അവൾ..

മാമുണ്ണാൻ കൂട്ടാക്കാതെ വാശി പിഠിക്കുമ്പോ അവളെ വശത്താക്കാൻ വെണ്ണ കട്ട കണ്ണന്റെയോ,പുൽക്കൂടിൽ പെറ്റ ഉണ്ണിയേശുവിന്റെ കഥയോ പറഞ്ഞ് കൊടുക്കുന്നതിന് പകരം മുലക്കരം ചോദിച്ച തമ്പ്രാന് നേരെ മുലയറുത്തെറിഞ്ഞ നങ്ങേലിയുടെ കഥ പറഞ്ഞ് കൊടുക്കും ഞങ്ങൾ.

ഒന്ന് ഉറക്കെ ചിരിച്ചാൽ,ഒന്ന് കാലകത്തി ഇരുന്നാൽ, ഒന്ന് തുള്ളി ചാടി നടന്നാൽ പെൺകുട്ടികളുടെ അലിഖിത ഭരണഘടന പഠിപ്പിച്ച് കൊടുക്കുന്ന കാരണവന്മാരെ ധിക്കരിച്ച് കുഞ്ഞുന്നാളിലേ ഫെമിനിച്ചി പട്ടം വാങ്ങികൊടുക്കണം അവൾക്ക്.

തില്ലങ്കേരി രക്തസാക്ഷികളുടെ വീര കഥകൾ താരാട്ടായ് പാടിഉറക്കി തികഞ്ഞ കമ്മ്യൂണിസ്റ്റുകാരിയായ് വളർന്ന് വരട്ടെ അവൾ.

ഒരു ശനിയും ശുക്രനും അവളുടെ കല്ല്യാണം മുടക്കരുത്,

ഒരു മതങ്ങളും അവളുടെ പ്രണയത്തിന് വിലങ്ങ് തടിയാവരുത്,

ഒരു ആഭരണങ്ങളിലും അവൾ ഭ്രമിക്കരുത്,

എതിർ ലിംഗത്തിന്റെ കൂടെ ഒരുമിച്ച് ഇരുന്നതിന്, നടന്നതിന്,ഉണ്ടതിന്,കിടന്നതിന് അവളെ സധാചാരം പഠിപ്പിക്കാൻ ഒരു ആങ്ങളമാരും ധൈര്യം കാണിക്കരുത്,

കുട്ടി പെണ്ണാണെന്ന് പറയുമ്പോൾ ചുളിയുന്ന നെറ്റിതടങ്ങൾ വിദൂരഭാവിയിലെങ്കിലും നാമാവശേഷമാവാൻ ഇത്രയെങ്കിലും ചെയ്യണ്ടേ ഞാൻ..?