നാട്ടുകാർ ഇടഞ്ഞു; വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ ടോള്‍ പിരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു
വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ ടോള്‍ പിരിക്കാനുള്ള തീരുമാനത്തിനെതിരെ നാട്ടുകാരുടെ വൻ പ്രതിഷേധം. പ്രതിഷേധത്തെത്തുടര്‍ന്ന് ടോൾ പരിവ് മാറ്റിവച്ചു. സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയാക്കും മുമ്പ് ടോള്‍ പിരിക്കുന്നത് അനുവദിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നു രാവിലെ തുറന്ന ടോള്‍ പ്ലാസ അടച്ചുപൂട്ടി.കളമശേരിമുതല്‍ വല്ലാര്‍പ്പാടം ടെര്‍മിനല്‍ വരെയുള്ള 17.122 കിലോറ്റര്‍ ദൈര്‍ഘ്യത്തിലുള്ള റോഡിനാണ് ടോള്‍ ഏര്‍പ്പെടുത്തിയത്. നേരത്തെ പ്രതിഷേധത്തെ തുടര്‍ന്നു നീട്ടിവച്ച ടോള്‍ പിരിവ് ഇന്നു മുതല്‍ തുടങ്ങുമെന്ന് ദേശീയപാതാ അതോറിറ്റി തീരുമാനിക്കുകയായിരുന്നു. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒറ്റയാത്രയ്ക്ക് 45 രൂപയും അതേദിവസംതന്നെയുള്ള മടക്കയാത്ര ഉള്‍പ്പെടെ 70 രൂപയുമാണ് ഫീസ്.
മിനി ബസ് അടക്കമുള്ള ലൈറ്റ് കൊമേഴ്‌സ്യല്‍, ലൈറ്റ് ഗുഡ്‌സ് വാഹനങ്ങള്‍ക്ക് യഥാക്രമം 75, 115 രൂപയാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് 160, 240, മൂന്ന് ആക്‌സില്‍ കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് 175, 260, നാലുമുതല്‍ ആറു ആക്‌സില്‍വരെയുള്ള വാഹനങ്ങള്‍ക്ക് 250, 375 ഉം ഏഴുമുതല്‍ കൂടുതല്‍ ആക്‌സില്‍ വാഹനങ്ങള്‍ക്ക് 305, 460 രൂപ എന്നിങ്ങനെയാണ് നിരക്കു നിശ്ചയിച്ചിട്ടുള്ളത്.