മധ്യകാലഘട്ട ഇന്ത്യയിലെ ദളിതരും ആദിവാസികളും സവര്‍ണരായിരുന്നു; ഇന്നത്തെ അവരുടെ അവസ്ഥക്ക് കാരണക്കാര്‍ മുസ്ലീങ്ങള്‍; അംബേദ്‌കറുടെ വാദം തെറ്റ്, മുസ്ലീം അധിനിവേശത്തെ തുടര്‍ന്ന് കാടുകയറിയ ക്ഷത്രിയരാണ് ആദിവാസികള്‍-ബി.ജെ.പി ദേശീയ വക്‌താവ്
ന്യൂഡല്‍ഹി: മധ്യകാലഘട്ടത്തില്‍ ഇന്ത്യയിലെ ദളിതരും ആദിവാസികളും സവര്‍ണരായിരുന്നെന്ന് ബി.ജെ.പി ദേശീയ വക്‌താവ് ബിസെയ് സോന്‍കര്‍ ശാസ്‌ത്രി. മധ്യകാലഘട്ടത്തിലെ മുസ്ലീം അധിനിവേശത്തിനെ ചെറുത്തു നിന്ന അവര്‍ ഇസ്ലം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചു. ഇതോടെ മുസ്ലീം ആക്രമണകാരികള്‍ അവരെ തോട്ടികളായും ചെരുപ്പുകുത്തികളായും മാറ്റി. അങ്ങനെയാണ് രാജ്യത്ത് തൊട്ടുകൂടായ്‌മയും ദളിത് ജനവിഭാഗളും സൃഷ്‌ടിക്കപ്പെട്ടതെന്നും ശാസ്‌ത്രി പറഞ്ഞു.
മുസ്ലീം ആക്രമണകാരികള്‍ക്ക് ഇന്ത്യയില്‍ ആധിപത്യം സ്‌ഥാപിക്കാന്‍ പ്രധാന തടസമായി നിന്നത് ഹിന്ദുയിസമാണ്. അതുകൊണ്ടു തന്നെ ഹിന്ദുയിസം തകര്‍ക്കുകയും മതപരിവര്‍ത്തനം നടത്തുകയുമായിരുന്നു മുസ്ലീം അധിനിവേശക്കാരുടെ ലക്ഷ്യം. എന്നാല്‍ മുസ്ലീം ആക്രമണകാരികളുടെ ക്രൂരതകള്‍ സഹിച്ചും ഒരു വിഭാഗം ക്ഷത്രിയരും ബ്രാഹ്‌മണരും മതപരിവര്‍ത്തനം ചെയ്യുന്നതിനെ എതിര്‍ത്തു.
ഇവരെ പിന്നീട് തൊട്ടുകൂടാത്ത ആളുകളായി കണക്കാക്കി മാറ്റി നിര്‍ത്തുകയായിരുന്നു. ഹിന്ദു മതത്തില്‍ നിന്ന് തന്നെയാണ് ദളിതര്‍ക്കെതിരായ തൊട്ടുകൂടായ്‌മ ഉരുത്തിരിഞ്ഞു വന്നതെന്ന അംബേദ്‌കറുടെ വാദം അടിസ്‌ഥാനരഹിതമാണെന്നും ശാസ്‌ത്രി പറയുന്നു. മുസ്ലീം അധിനിവേശത്തെ തുടര്‍ന്ന് കാടുകയറിയ ക്ഷത്രിയരാണ് ആദിവാസികളെന്നും ശാസ്‌ത്രി പറഞ്ഞു.