രാജ്യത്തെ 69 എണ്ണപ്പാടങ്ങൾ സ്വകാര്യ, വിദേശ കമ്പനികള്‍ക്ക് കൈമാറുന്നു; ലക്ഷ്യം 70,000 കോടി രൂപ
രാജ്യത്തെ 69 ചെറുകിട എണ്ണപ്പാടങ്ങള്‍ സ്വകാര്യ, വിദേശകമ്പനികള്‍ക്ക് ലേലത്തിന് നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. ഒഎന്‍ജിസിയുടെയും ഓയില്‍ ഇന്ത്യയുടെയും നിയന്ത്രണത്തിലുള്ള എണ്ണ, പ്രകൃതിവാതക പാടങ്ങള്‍ വരുമാനം പങ്കുവെക്കല്‍ മാതൃകയില്‍ ലേലം ചെയ്യാനാണ് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. 70,000 കോടി രൂപ വിലമതിക്കുന്ന എണ്ണപ്പാടങ്ങളാണ് ലേലം ചെയ്യുക. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇതിന് അനുമതി നല്‍കി. 69 ചെറിയ എണ്ണപ്പാടങ്ങളാണ് സ്വകാര്യ, വിദേശ കമ്പനികള്‍ക്ക് നല്‍കുക
ലേലം വിളിയിലൂടെ 70,000 കോടി രൂപ പൊതുഖജനാവിലേക്കു വരുമെന്നാണ് കരുതുന്നതെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ലോകത്തെ നാലാമത്തെ വലിയ എണ്ണ ഉപഭോക്‌താവായ ഇന്ത്യ, ആവശ്യമുള്ളതിന്റെ ചെറിയ ഭാഗം എണ്ണ മാത്രമേ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ലാഭകരമല്ലാത്ത എണ്ണപ്പാടങ്ങള്‍ വിദേശ കമ്പനികള്‍ക്കു നല്‍കുന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
വിലക്കയറ്റം നേരിടാന്‍ 2006-2011 കാലയളവില്‍ ധാന്യങ്ങള്‍ ഇറക്കുമതി ചെയ്തതിലൂടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിന് 113 കോടി അനുമവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. രാജ്യത്തിന്റെ ആഭ്യന്തര ഉല്പാദന വളര്‍ച്ച ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മെച്ചപ്പെട്ട നിലയില്‍ എത്തുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം പറഞ്ഞു