സഭയില്‍ മാധ്യമവിലക്കില്ല; വാര്‍ത്ത സംഘടിതവും ആസൂത്രിതവും: സ്പീക്കർ
നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന സ്പീക്കര്‍ എം.ബി രാജേഷ്. വാച്ച് ആന്റ് വാർഡ് പാസ് പരിശോധന കര്‍ക്കശമാക്കിയതിനാലാണ് ബുദ്ധിമുട്ട് ഉണ്ടായത്. പാസ് കര്‍ശനമായി എല്ലാവരോടും ചോദിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. മുഖപരിചയത്തിന്റെ പേരില്‍ ആരെയും കടത്തിവിടരുതെന്നും നിര്‍ദേശം നല്‍കിയിരുന്നു. ചിലർക്ക് പാസ് ചോദിക്കാനേ പാടില്ല എന്ന ശാഠ്യം പാടില്ല. പാസ് ചോദിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് മന്ത്രിമാരുടെ ഓഫീസില്‍ പോകുന്നതിന് ബുദ്ധിമുട്ടുണ്ടായി. അത് ബോധ്യപ്പെട്ടതോടെ ഇടപെട്ടുവെന്നും സ്പീക്കര്‍ അറിയിച്ചു. മാധ്യമ വിലക്ക് എന്ന നിലയില്‍ സംഘടിതവുഗ ആസൂത്രിതവുമായ പ്രചാരണമുണ്ടായി. മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ചില കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണ്. ക്യാമറ ക്രൂവിനെ പ്രവേശിപ്പിച്ചില്ലെന്നാണ് മറ്റൊരു പ്രചാരണം. ക്യാമറ ക്രൂവിന് മുന്‍പും പ്രസ് ഗ്യാലറിയില്‍ അനുമതി ഉണ്ടായിരുന്നില്ല. മീഡിയ റൂമിലാണ് അനുമതിയുള്ളത്. ചില പ്രത്യേക സാഹചര്യത്തില്‍ പ്രത്യേക അനുമതിയോടെയാണ് ക്യാമറ ക്രൂവിനെ പ്രവേശിപ്പിക്കുക. ഗ്യാലറിയില്‍ ക്യാമറ പ്രവേശിപ്പിക്കണമെന്ന് പറയുന്നത് ദുരൂഹമാണ്
സഭ ടിവി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായശേഷം സഭാ ടിവി വഴിയാണ് നിയമസഭ പ്രവര്‍ത്തനങ്ങള്‍ ചാനലുകള്‍ക്ക് ലഭ്യമാകുന്നത്. പ്രതിപക്ഷ നേതാവ് മൈക്ക് ആവശ്യപ്പെട്ടിട്ടില്ല, അതുകൊണ്ട് അദ്ദേഹത്തെ സഭാ ടിവിയില്‍ കാണിച്ചില്ല. പാർലമെന്റിൽ തുടരുന്നതാണ് നിയമസഭയിലും തുടരുന്നത്. ഒരു പ്രതിഷേധവും സഭാ ടിവി കാണിച്ചില്ല. സഭാ നടപടികള്‍ കാണിക്കുക എന്നതാണ് സഭാ ടിവിയുടെ രീതി. എല്ലാ ദൃശ്യങ്ങളും കാണിക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്തിയിട്ട് കാര്യമില്ല. സഭാ ചട്ടപ്രകാരമുള്ള ദൃശ്യങ്ങളെ കാണിക്കാന്‍ പറ്റൂ എന്നും സ്പീക്കർ പറഞ്ഞു.