സോണിയാ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറി പി.പി. മാധവനെതിരെ ബലാത്സംഗക്കേസ്
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറി പി.പി. മാധവനെതിരെ ഡല്‍ഹി പോലീസ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു. 26-കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 71 കാരനാണ് പി.പി. മാധവ്. ഉത്തം നഗര്‍ പോലീസ് സ്റ്റേഷനില്‍ ജൂണ്‍ 25-നാണ് പരാതി ലഭിച്ചത്. ഐപിസി 376, 506 സെക്ഷനുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ദ്വാരക ഡെപ്യൂട്ടി കമ്മിഷണര്‍ എം. ഹര്‍ഷവര്‍ധന്‍ അറിയിച്ചു.
ജോലി നല്‍കാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. ഡല്‍ഹിയില്‍ താമസിച്ചു വരുന്ന യുവതിയുടെ ഭര്‍ത്താവ് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 2020 ല്‍ അദ്ദേഹം മരിച്ചു. ആ ബന്ധമാവാം യുവതിയെ മാധവനുമായി പരിചയപ്പെടാന്‍ ഇടയാക്കിയതെന്ന് പോലീസ് പറയുന്നു. യുവതിയെ ബലാത്സംഗം ചെയ്യുകയും വിവരം പുറത്തു പറഞ്ഞാല്‍ കടുത്ത അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.