വിമത എംഎൽഎമാരുടെ ശരീരം മാത്രമേ ഇനി മുംബൈയിലെത്തുകയുള്ളു; അവരുടെ ആത്മാവ് മരിച്ചുകഴിഞ്ഞു: സഞ്ജയ് റാവത്ത്

single-img
27 June 2022

മഹാരാഷ്ട്രയിലെ ശിവസേനാ- കോൺഗ്രസ്- എൻസിപി സഖ്യ സർക്കാരിനെതിരെ നീക്കം നടത്തുന്ന വിമത എം എൽ എമാർക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ശിവസേന വക്താവ് സഞ്ജയ് റാവത്ത്. അസമിലെ ഗുവാഹത്തിയിലെ സ്വകാര്യ ഹോട്ടലിൽ കഴിയുന്ന നാല്പതോളം വിമത എം എ.എമാരുടെ ആത്മാവ് മരിച്ചുകഴിഞ്ഞെന്നും അവരുടെ ശരീരം മാത്രമേ ഇനി മുംബയിലെത്തുകയുള്ളുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി വൈകി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു റാവത്തിന്റെ പ്രസ്താവന . സർക്കാരിനെതിരായ നീക്കങ്ങളുടെ ഭാഗമായി ഇപ്പോൾ ഗുവാഹത്തിയിലുള്ള 40 എംഎൽഎമാരും ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും ആത്മാവ് മരിച്ച അവരുടെ ശരീരം തിരിച്ചെത്തുന്ന ദിവസം തന്നെ മഹാരാഷ്ട്ര നിയമസഭയിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയക്കും എന്നും റാവത്ത് പറഞ്ഞു.

മുംബൈയിൽ ഇപ്പോഴുള്ള കത്തുന്ന തീയിൽ തങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് അവർക്ക് നന്നായി അറിയാമെന്നും റാവത്ത് പറഞ്ഞു.അതേസമയം തന്നെ, ഹോട്ടലിൽ നിന്നുള്ള ചിത്രങ്ങൾ എന്നപേരിൽ പുറത്തുവന്നവ കാണുമ്പോൾ അതൊരു ഹോട്ടലാണെന്ന് തോന്നുന്നില്ലെന്നും ബിഗ് ബോസ് പോലെയാണ് അനുഭവപ്പെടുന്നതെന്നും റാവത്ത് പരിഹസിച്ചു.

അവിടെ ആളുകൾ കുടിക്കുന്നു, കഴിക്കുന്നു, കളിക്കുന്നു. അതിൽ പകുതി പേർ പുറത്താകും. ഈ രീതിയിൽ എത്രനാൾ നിങ്ങൾ ഗുജറാത്തിൽ ഒളിക്കും, ചൗപ്പട്ടിയിലേക്ക് നിങ്ങൾ മടങ്ങേണ്ടി വരും. ജീവനുള്ള ശവങ്ങൾ പോലെയാണ് പലരും അവിടെ കഴിയുന്നത് – റാവത്ത്കൂട്ടിച്ചേർത്തു.