രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; അവിഷിത്തിനെ ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കി
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയായ കെ ആര്‍ അവിഷിത്തിനെ സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കി. ഇന്നാണ് അവിഷിത്തിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഇയാൾ ഏറെ നാളായി ഓഫീസില്‍ ഹാജരാകുന്നില്ലെന്നും അതിനാല്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി വീണ ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറി പൊതുഭരണ വകുപ്പിന് കത്ത് നൽകുകയായിരുന്നു.
വയനാട്ടിലെ ആക്രമണവുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നതോടെ ഇയാള്‍ നിലവില്‍ സ്റ്റാഫംഗമല്ലെന്നായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം.മന്ത്രിയുടെ ഓഫീസ് അറ്റന്‍ഡറായാണ് എസ്എഫ്‌ഐ മുന്‍ ജില്ലാ വൈസ് പ്രസിഡന്റായ അവിഷിത്തിന് നിയമനം ലഭിച്ചിരുന്നത്.
പക്ഷെ ഇയാൾ ഈ മാസം 14 മുതല്‍ ജോലിക്കായി ഓഫീസിലെത്തുന്നില്ലെന്നാണ് കത്തില്‍ പറയുന്നത്. ആഭ്യന്തര വകുപ്പ് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ അവിഷിത്ത് തിരിച്ചേല്‍പ്പിച്ചിട്ടില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് ഇയാള്‍ സ്റ്റാഫംഗം അല്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചത് എന്നാണ് വിശദീകരണം.