ലോകകപ്പ് ഫുട്‌ബോൾ കാണാൻ ടിക്കറ്റെടുത്തവര്‍ക്ക് മുന്നറിയിപ്പ്: സെക്‌സ്, മദ്യ നിരോധനവുമായി ഖത്തർ
ഖത്തറിൽ നടക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ടിക്കറ്റെടുത്തവര്‍ക്ക് മുന്നറിയിപ്പ്. ടൂർണമെന്റിന് മുന്നോടിയായി അവിവാഹിതര്‍ക്ക് സെക്‌സ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഖത്തര്‍. അവിവാഹിതരായ ഫുട്‌ബോള്‍ താരങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്.മാത്രമല്ല, ലൈംഗിക നിയന്ത്രണത്തോട് അനുബന്ധിച്ച് മദ്യനിരോദനവും ഖത്തര്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
തങ്ങളുടേത് ഒരു യാഥാസ്ഥികരായ രാജ്യമാണെന്നും ഇവിടെ പിന്തുടര്‍ന്നുപോകുന്ന ചില ക്രമങ്ങളുണ്ടെന്നും അത് പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നുമാണ് ഖത്തര്‍ ഔദ്യോഗികമായി അറിയിക്കുന്നത്. ലോകകപ്പ് നടക്കുന്ന സമയത്ത് കര്‍ശനമായ ലൈംഗിക നിയന്ത്രണം നടപ്പിലാക്കാനാണ് ഖത്തര്‍ അധികാരികളുടെ തീരുമാനം.
നിയമവിരുദ്ധമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞാല്‍ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. അവിവാഹിതര്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് നിരീക്ഷിക്കാന്‍ പൊലീസ് സുസജ്ജമായിരിക്കും.
ഹോട്ടല്‍ മുറികളില്‍ കര്‍ശന പരിശോധന നടത്തും. അവിവാഹിതരായ സ്ത്രീപുരുഷന്‍മാര്‍ വാടകമുറി പങ്കിട്ടെടുക്കുന്നതിനു വിലക്കുണ്ട്. ഭാര്യയും ഭര്‍ത്താവും ആണെന്ന് കൃത്യമായി രേഖകള്‍ കാണിച്ചാല്‍ മാത്രമേ ഹോട്ടലുകളില്‍ മുറികള്‍ അനുവദിക്കൂ. സ്വവര്‍ഗലൈംഗികതയ്ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്.
പൊതുസ്ഥലത്തെ പരസ്യമായുള്ള മദ്യപാനത്തിന് വിലക്കുള്ള രാജ്യമാണ് ഖത്തര്‍. ലോകകപ്പിന്റെ ഭാഗമായുള്ള മദ്യപാനപാര്‍ട്ടികളും ഖത്തറില്‍ അനുവദിക്കില്ല. മദ്യപാനത്തിനു പിടിക്കപ്പെട്ടാല്‍ കര്‍ശനമായ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.