ദേശീയ രാഷ്ട്രീയത്തിൽ പ്രാധാന്യമുളള ആളാകാൻ കെഎൻഎ ഖാദറിന് സാധിക്കും; പിന്തുണയുമായി എ പി അബ്ദുള്ളക്കുട്ടി
ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ വേദിയിലെത്തി പങ്കെടുത്ത സംഭവത്തിൽ മുസ്ലീം ലീഗ് നേതാവ് കെഎൻഎ ഖാദറിനെ പിന്തുണച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി രംഗത്തെത്തി. ഈ വിഷയത്തിൽ മുസ്ലീം ലീഗ് പുറത്താക്കിയാൽ കെഎൻഎ ഖാദർ അനാഥനാകില്ലെന്നും ദേശീയ രാഷ്ട്രീയത്തിൽ പ്രാധാന്യമുളള ആളാകാൻ കെഎൻഎ ഖാദറിന് സാധിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ആർഎസ്കെഎസ് സഹവാസത്തിന്റെ പേരിൽ എൻഎ ഖാദറിനെതിരായ ലീഗ് നേതാക്കളുടെ തന്നെ വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് അബ്ദുളള കുട്ടിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ് . അതേസമയം, കെഎൻഎ ഖാദറിനെ പിന്തുണച്ച് ആർഎസ്എസ് സംസ്ഥാന സഹ പ്രചാർ പ്രമുഖ് എൻ.ആർ മധുവും ഇന്നലെ രംഗത്തെത്തിയിരുന്നു.
തങ്ങൾ ആർഎസ്എസ് മുഖപത്രമായ കേസരിയുടെ ഓഫീസിലേക്ക് കെഎൻഎ ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള ദേശസ്‌നേഹിയായ വ്യക്തി എന്ന നിലയിലാണെന്നായിരുന്നു എൻആർ മധുവിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം.