തെരഞ്ഞെടുപ്പ് ഫലം ദുർഭരണത്തിനും അഹങ്കാരത്തിനും ജനങ്ങൾ നൽകിയ ശക്തമായ താക്കീത്: കെ സി വേണുഗോപാൽ

single-img
3 June 2022

സംസ്ഥാനത്തെ ഇടതു സർക്കാരിന്റെ ദുർഭരണത്തിനും അഹങ്കാരത്തിനും ജനങ്ങൾ നൽകിയ ശക്തമായ താക്കീതാണ് തൃക്കാക്കരയിൽ കണ്ടതെന്ന് കേരളത്തിലെ സംഘടനാ ചുമതയാലുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കേരളത്തിൽ ഇന്നുവരെ കാണാത്ത രീതിയിൽ ഭരണ സംവിധാനം മുഴുവൻ ദുരുപയോഗം ചെയ്ത് പ്രചരണം നയിച്ച മുഖ്യമന്ത്രി പരാജയത്തിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാട്ടിലെ വികസനത്തിന്റെ പേരിൽ സർക്കാർ നടത്തുന്ന തട്ടിപ്പുകളെ ജനം തിരസ്ക്കരിച്ചുവെന്നതിന് തെളിവാണ് തെരഞ്ഞെടുപ്പു ഫലമെന്നും വേണുഗോപാൽ പറഞ്ഞു. തെരഞ്ഞെടുപ്പിലെ നാലു വോട്ടിനു വേണ്ടി ജാതി–മത വർഗീയ ചേരിതിരിവു സൃഷ്ടിച്ച സിപിഐഎമ്മിനും ഇടതുമുന്നണിക്കും ജനങ്ങൾ നൽകിയ മുന്നറിയിപ്പാണ് ഉമാ തോമസിന്റെ വിജയം.

വർഗീയ ശക്തികളുമായി അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കി നഗ്നമായ വർഗ്ഗീയത ഉപയോഗിച്ച ഒരു തെരഞ്ഞെടുപ്പ് കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. കേവലം ഒരു ഉപതിരഞ്ഞെടുപ്പ് ജയിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ഭരണ സംവിധാനം മുഴുവൻ തൃക്കാക്കരയിൽ തമ്പടിച്ച് വാഗ്ദാനങ്ങളും പ്രലോഭനങ്ങളും വാരിക്കോരി നൽകിയിട്ടും ജനങ്ങൾ തരിമ്പു പോലും അവരെ വിശ്വസിച്ചില്ലെന്നും വേണുഗോപാൽ പറഞ്ഞു.

ജനദ്രോഹഭരണത്തിൽ മത്സരിക്കുന്ന കേരള-കേന്ദ്ര സർക്കാരുകളെ ജനം അപ്പാടെ തള്ളിക്കളഞ്ഞിരിക്കുന്നു. പിടി തോമസ് മുറുകെ പിടിച്ച നിലപാടുകൾക്കും തുടങ്ങിവച്ച വികസന മുന്നേറ്റങ്ങൾക്കുമുള്ള അംഗീകാരം കൂടിയാണ് ഉമയുടെ വിജയം. ഇടതു സർക്കാരിന്റെ വിലയിരുത്തലാണ് തൃക്കാക്കരയിൽ നടന്നത്.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കും ഇടതുസർക്കാരിനുമെതിരേ സംസ്ഥാനത്തു നിലനിൽക്കുന്ന ശക്തമായ ജനരോഷമാണ് കേരളത്തിന്റെ പരിഛേദമെന്നു പറയാവുന്ന തൃക്കാക്കരയിൽ പ്രതിഫലിച്ചത്. ജനങ്ങൾക്കു വേണ്ടാത്ത സിൽവർ ലൈൻ പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ധാർഷ്ട്യത്തിനും ജനങ്ങൾ തിരിച്ചടി നൽകിയതായും കെസി വേണുഗോപാൽ അവകാശപ്പെട്ടു.