പോപ്പുലർ ഫ്രണ്ടിന്റെ 23 ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു; 68,62,081 രൂപ കണ്ടുകെട്ടി
പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) നെതിരെ നടപടിയുമായി കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി). സംഘടനയുമായി ബന്ധപ്പെട്ട 23 ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു. ഇതോടൊപ്പം റിഹാബ് ഫൗണ്ടേഷന്റെ 10 അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.
ആകെ 33 അക്കൗണ്ടുകളിൽ നിന്നായി 68,62,081 ലക്ഷം രൂപയും കണ്ടുകെട്ടിയെന്ന് സംഘടനയുടെ കേരളത്തിലെ നേതാവ് എം കെ അഷ്റഫ് അടക്കം പ്രതിയായ കേസിലാണ് ഇഡിയുടെ നടപടി. കേസിൽ എം കെ അഷ്റഫിനെ അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
2009 കാലഘട്ടം മുതൽ 60 കോടി രൂപ അനധികൃതമായി പിഎഫ്ഐയുടെ അക്കൗണ്ടുകളിൽ എത്തിയെന്ന കേസിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ടാണ് 33 അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിരിക്കുന്നത്. 59 ലക്ഷത്തോളം രൂപ പിഎഫ്ഐയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ നിന്നും പത്ത് ലക്ഷം രൂപ റിഹാബ് ഫൗണ്ടേഷന്റെ അക്കൗണ്ടുകളിൽ നിന്നുമാണ് കണ്ടുകെട്ടിയിരിക്കുന്നത്.
അതേസമയം, കേസിൽ അറസ്റ്റിലായ എം കെ അഷ്റഫ് എന്ന തമർ അഷ്റഫ് പിഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കൈവെട്ട് കേസിൽ പ്രതിയുമാണ്. ഏജൻസി ഡൽഹിയിലേക്ക് ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയ ശേഷം ഏപ്രിൽ മാസമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.