മതവും പേരും നോക്കി കേസ് എടുക്കുന്ന നിലയിലേക്ക് കേരളാ പൊലീസ് മാറി: എസ്ഡിപിഐ

single-img
31 May 2022

സംഘപരിവാറിനെതിരെ വിളിക്കുന്ന മുദ്രാവാക്യങ്ങൾ ഏതെങ്കിലും മതവിഭാഗത്തിന് എതിരായി ചിത്രീകരിക്കരുതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി. ആലപ്പുഴയിൽ നടന്ന റാലിയില്‍ കുട്ടി വിളിച്ച മുദ്രാവാക്യത്തിലെ ചില പരാമർശങ്ങൾ നിരാകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നടക്കുന്ന നിയമ ലംഘനങ്ങളിൽ നടപടി എടുക്കുമ്പോൾ സംസ്ഥാന സർക്കാർ പക്ഷപാതം കാണിക്കുന്നു. കേന്ദ്രസർക്കാർ ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കുമ്പോൾ സ്വന്തം താൽപര്യങ്ങൾ സംസ്ഥാനവും നടപ്പാക്കുന്നു. വിവാദ മുദ്യാവാക്യം വിളിയെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കൾ തള്ളിപ്പറഞ്ഞിട്ടും 26 പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. എന്നാൽ സമാന സംഭവങ്ങളിൽ നടപടിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

ദുർഗ്ഗാവാഹിനി പ്രകടനത്തിൽ വാളുൾപ്പെടെ ഉയർത്തി പ്രകടനം നടത്തിയതിൽ സർക്കാർ നിലപാട് പക്ഷപാതപരമാണ്. നിരന്തര പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ കേസ്സെടുത്തത്. അതും ദുർബല വകുപ്പിലെന്ന് സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി കുറ്റപ്പെടുത്തി.മതവും പേരും നോക്കി കേസ് എടുക്കുന്ന നിലയിലേക്ക് സംസ്ഥാന പൊലീസ് മാറി.മതവും രാഷ്ട്രീയവും പൊലീസ് പരിഗണിക്കുന്നു. സ്വസ്ഥമായി പരാതി നൽകാൻ കഴിയുന്നില്ല

ത്രിപുര മോഡൽ നടപ്പാക്കാനാണ് പിണറായിയുടെ ശ്രമം. മാർക്സിറ്റ് കോട്ട ബിജെപിക്ക് തീറെഴുതാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. തൃക്കാക്കരയിൽ പണമെറിഞ്ഞ തെരഞ്ഞെടുപ്പാണ് നടക്കുന്നത് . അവിടെ മനസാക്ഷി വോട്ടിനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്നും അഷ്റഫ് മൗലവി പറഞ്ഞു.