ജഗതിയുടെ മകൾ പാര്‍വതിയുടെ പേര് അല്‍ഫോന്‍സ് എന്നാക്കി; ഇത്രത്തോളം മത വര്‍ഗീയത ആര്‍ക്കുണ്ട്; പിസി ജോർജിനെതിരെ വെള്ളാപ്പള്ളി നടേശന്‍

single-img
28 May 2022

വിദ്വെഷ പ്രസംഗ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ പി സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പി സി ജോര്‍ജ് അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്നും നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണ് വാ തുറക്കുന്നതെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

‘അദ്ദേഹത്തോളം മത വര്‍ഗീയത ആര്‍ക്കുണ്ട്. ജഗതി ശ്രീകുമാറിന്റെ മകളെ പി സി ജോര്‍ജ് മകനെ കൊണ്ട് വിവാഹം കഴിപ്പിച്ച് മതം മാറ്റിച്ചു. പാര്‍വതിയുടെ പേര് അല്‍ഫോന്‍സ് എന്നാക്കി.ഇത്രമാത്രം മത വര്‍ഗീയത ആര്‍ക്കുണ്ട്. ചാടിപ്പോകുന്ന നേതാവ് ഒടുവില്‍ ബിജെപി പാളയത്തിലെത്തി. എന്നാൽ പി സി ജോര്‍ജിനെ കൊണ്ട് ബിജെപിക്ക് ഒരു ഗുണവും കിട്ടില്ല’ വെള്ളാപ്പള്ളി പറഞ്ഞു.

ഇതോടൊപ്പം തന്നെ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യത്തെ കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. മത സൗഹാര്‍ദം ഊട്ടി ഉറപ്പിച്ച് എല്ലാവരും സ്നേഹത്തില്‍ കഴിയുന്ന നാടാണ് ആലപ്പുഴ. അവിടെ നടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ കുട്ടി വിളിച്ച മുദ്രാവാക്യങ്ങള്‍ ആര്‍ക്കും പറയാനാവാത്ത കാര്യങ്ങളാണ്.

കുട്ടി നിഷ്‌കളങ്കനാണ് , അവനെ അത് വിളിക്കാന്‍ പഠിപ്പിച്ചവരാണ് കുറ്റക്കാരെന്നും അവരുടെ നടപടി കേരളത്തിനും ആലപ്പുഴക്കും വലിയ അപമാനമായി മാറിയെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.