പാറപ്രത്തെ പഴയ ക്രിമിനല്‍ രാഷ്ട്രീയക്കാരനില്‍ നിന്ന് തരിമ്പും മാറാന്‍ പിണറായിക്ക് കഴിഞ്ഞിട്ടില്ല: കെ സുധാകരൻ

single-img
13 May 2022

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലെ ഇടതു കൺവെൻഷനിൽ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുന്ന അപൂര്‍വം ക്രൂര ജന്മങ്ങളില്‍ ഒന്നാണ് പിണറായി വിജയന്റേത് എന്ന് സുധാകരൻ തന്റെ ഫേസ്ബുക്കിൽ എഴുതി

പാറപ്രത്തെ പഴയ ക്രിമിനല്‍ രാഷ്ട്രീയക്കാരനില്‍ നിന്ന് തരിമ്പും മാറാന്‍ അദ്ദേഹത്തിന് ഇന്നും കഴിഞ്ഞിട്ടില്ലെന്നും ജനങ്ങളുടെ കണ്ണീരും, നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളും, സഹപ്രവർത്തകരുടെ മരണങ്ങളും കണ്ട് ഇത്രയധികം സന്തോഷിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയെ കേരളം ഇന്നോളം കണ്ടിട്ടില്ല എന്നും സുധാകരൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

മറ്റുള്ളവരുടെ ദുഃഖങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്നാണ് പിണറായി വിജയന്റേത്. പാറപ്രത്തെ പഴയ ക്രിമിനൽ രാഷ്ട്രീയക്കാരനിൽ നിന്ന് തരിമ്പും മാറാൻ അദ്ദേഹത്തിനിന്നും കഴിഞ്ഞിട്ടില്ല.

ജനങ്ങളുടെ കണ്ണീരും, നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളും, സഹപ്രവർത്തകരുടെ മരണങ്ങളും കണ്ട് ഇത്രയധികം സന്തോഷിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയെ കേരളം ഇന്നോളം കണ്ടിട്ടില്ല. ഇന്നേ വരെ ജയ് വിളിച്ചു കൂടെ നടന്ന കമ്മ്യൂണിസ്റ്റ്‌ കുടുംബങ്ങൾ പോലും താങ്കളെക്കുറിച്ചു പറയുന്നതെന്താണെന്നറിയാൻ കഴിഞ്ഞ നാളുകളിലെ ദൃശ്യ മാധ്യമങ്ങൾ കണ്ടാൽ മാത്രം മതിയാകും.

കമ്മ്യൂണിസ്റ്റ്‌ ഭീകരതയുടെ കേരളത്തിലെ മുഖമായ താങ്കൾ, ജനാധിപത്യത്തിന്റെ മൂല്യങ്ങൾ മരിക്കുവോളം മുറുകെ പിടിച്ച പി ടി തോമസിന്റെ നിഴലാകാൻ പോലും അർഹനല്ല. ഒരുപിടി കൊലയാളികളുടെ നേതാവായ താങ്കൾക്ക്, ജനങ്ങളുടെ നേതാവായ പി ടിയെ മനസിലാകണമെന്നുമില്ല. വെറുക്കാനും കൊല്ലാനും പഠിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രവും സ്നേഹിക്കാനും ഒന്നിച്ചു ജീവിക്കാനും ഒത്തൊരുമിച്ചു വളരാനും പഠിപ്പിക്കുന്ന ജനാധിപത്യവും തമ്മിലുള്ള വത്യാസം തിരിച്ചറിയാത്തതാണ് യഥാർത്ഥ ‘അബദ്ധം’. പി ടി തൃക്കാക്കരക്കാർക്ക് ആരായിരുന്നുവെന്ന് വരുന്ന ദിവസങ്ങളിൽ അവർ തന്നെ പറയും.