എട്ടുകോടി രൂപ തട്ടി കോൺഗ്രസ് വിട്ടു എന്നത് കള്ള പ്രചാരണം; നിരപരാധിത്വം വ്യക്തമാക്കണമെന്ന് കോൺഗ്രസിനോട് രമ്യ സ്‌പന്ദന

single-img
12 May 2022

വ്യക്തിപരമായ കാരണങ്ങളാൽ കോൺഗ്രസ് വിട്ടതിന് ശേഷം തനിക്കെതിരെ വ്യാപകമായി ഉയർന്നുവന്ന വ്യാജ ആരോപണങ്ങളിൽ തന്റെ നിരപരാധിത്വം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ മുൻ ലോക്സഭ എംപിയും നടിയുമായ രമ്യ സ്പന്ദന . ദേശീയ തലത്തിൽ എഐസിസി ജനറൽ സെക്രട്ടറിയും കർണാടകയുടെ പ്രത്യേക ചുമതലയുമുളള കെ സി വേണുഗോപാലിനോടാണ് നടി സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.

എട്ട് കോടിയോളം രൂപ തട്ടി കോൺഗ്രസിനെ കബളിപ്പിച്ചുവെന്നാണ് രമ്യക്കെതിരെ ഉയർത്തുന്ന പ്രധാന ആരോപണം. ഇത്തരത്തിൽ ഒരു തട്ടിപ്പ് നടത്തിയ ശേഷമാണ് രമ്യ കോൺഗ്രസ് വിട്ടത് എന്ന് ചില മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. പക്ഷെ താന്റെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താൻ കോൺഗ്രസ് വിട്ടതെന്നാണ് രമ്യ പറയുന്നത്.

വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് വേണ്ടിയാണ് ഇതുപോലെയുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്ന് രമ്യ ട്വിറ്ററിൽ എഴുതി. ‘അടുത്ത തവണ നിങ്ങൾ കർണാടകയിൽ വരുമ്പോൾ മാധ്യമങ്ങൾക്ക് മുമ്പിൽ എന്റെ നിരപരാധിത്വം വ്യക്തമാക്കണം. വേണുഗോപാൽ ജി, എനിക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും ചെറിയ കാര്യമാണിത്. എന്നാൽ ജീവിതകാലം മുഴുവൻ എനിക്ക് ഈ ട്രോളുകളുമായി കഴിയേണ്ടി വരില്ല. ‘ രമ്യ ട്വിറ്ററിൽ കുറിച്ചു.