ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്ന് 190 സ്ഥാപനങ്ങളിൽ പരിശോധന നടത്തി; 16 കടകള്‍ക്കെതിരെ നടപടി; 59 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

single-img
11 May 2022

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ജ്യൂസ് കടകളിലെ പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് . കടയുടെ വൃത്തി പ്രധാനമാണ്. പഴങ്ങള്‍, വെള്ളം, ഐസ്, കളര്‍ എന്നിവ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

പരിശോധനയോടൊപ്പം ബോധവത്ക്കരണം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് സ്‌ക്വാഡിന്റെ അവലോകന യോഗം നടത്തുന്നതാണ്. 199 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 4 ജ്യൂസ് കടയ്‌ക്കെതിരെ നടപടി സ്വീകരിച്ചു. 6 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചു. 27 കടകള്‍ക്ക് നോട്ടീസ് നല്‍കി. ഉപയോഗ ശൂന്യമായ 88 പാല്‍ പാക്കറ്റുകള്‍, 16 കിലോഗ്രാം പഴങ്ങള്‍, 5 കിലോഗ്രാം ഈന്തപ്പഴം, 12 കുപ്പി തേന്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചതായും മന്ത്രി അറിയിച്ചു.

ഹോട്ടലുകളിലേയും സ്ഥാപനങ്ങളിലേയും ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുന്നതാണ്. ഇതോടൊപ്പം മീനിലെ മായം കണ്ടെത്താനുള്ള ഓപ്പറേഷന്‍ മത്സ്യയും ശര്‍ക്കരയില്‍ മായം കണ്ടെത്താനുള്ള ഓപ്പറേഷന്‍ ജാഗറിയും തുടരുന്നു. ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തി വരുന്നു.
ഇന്ന് 190 സ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 16 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 59 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 20 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 8 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

കഴിഞ്ഞ 10 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2373 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 217 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 776 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 334 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 193 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.


ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6361 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4255 പരിശോധനകളില്‍ 2296 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 90 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 544 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 5 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും മന്ത്രി പറഞ്ഞു..