ജൂൺ ഒന്നിന് ഗുജറാത്തില്‍ ബന്ദിന് ആഹ്വാനം ചെയ്ത് ജിഗ്നേഷ് മേവാനി
ട്വീറ്റുകളിലൂടെ പ്രധാനമന്ത്രിയെ വിമർശിച്ചെന്ന പേരിൽ അസം പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ഗുജറാത്തില്‍ ജൂൺ ഒന്നിന് ബന്ദിന് ആഹ്വാനം ചെയ്ത് ജിഗ്നേഷ് മേവാനി എംഎല്‍എ. തന്നെ അറസ്റ്റ് ചെയ്തതിന്റെ പേരിലല്ല, ഗുജറാത്ത് സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കെതിരെയാണ് ബന്ദെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മുന്ദ്ര തുറമുഖത്ത് ലക്ഷങ്ങള്‍ വില മതിക്കുന്ന മയക്കു മരുന്ന് പിടികൂടിയ സംഭവത്തിലെ അന്വേഷണം, പശു ഹത്യയുടെ പേരില്‍ 2016 ല്‍ ദളിതര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മേവാനി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇതോടൊപ്പം തന്നെ മയക്കുമരുന്ന കടത്തിയ സംഭവത്തിന് പിന്നില്‍ പ്രധാനമന്ത്രിയും ഗൗതം അദാനിയും തമ്മിലുള്ള കൂട്ടുകെട്ടാണെന്ന് ജിഗ്നേഷ് മേവാനി ആരോപിച്ചു. പ്രധാനമന്ത്രിയുമായി വളരെ അടുപ്പമുള്ളത് കൊണ്ടാണോ ഗൗതം അദാനിയെ ചോദ്യം ചെയ്യാത്തതെന്നും അദ്ദേഹം ചോദിക്കുന്നു. ഇവിടെ തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ നിയമസഭാ സ്പീക്കറെ പോലും അറിയിച്ചിരുന്നില്ല. പോലീസ് നിയമങ്ങളെല്ലാം ലംഘിച്ചു. അറസ്റ്റ് ഗുജറാത്തിന് മേലുള്ളകടന്നാക്രണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.