മിശ്രവിവാഹം കഴിക്കാൻ എത്തിയ പെണ്‍കുട്ടിയെ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയച്ചു; അന്വേഷിക്കാൻ എത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ കയ്യേറ്റം ചെയ്ത് പോലീസ്

single-img
2 May 2022

മിശ്രവിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നു കാട്ടി പൊലീസ് സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയെ പൊലീസ് നിർബന്ധപൂർവ്വം തിരിച്ചയച്ചതായി പരാതി. യുവതി തന്റെ കാമുകനായ നിസാമുദ്ദീനോടൊപ്പം തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു പൊലീസ് ബന്ധുക്കൾക്കൊപ്പം തിരിച്ചയച്ചത്.

ഒരാഴ്ചയ്ക്ക് മുൻപ് നടന്ന സംഭവത്തെപ്പറ്റി വിവരം അന്വേഷിക്കാൻ ഇന്ന് കാമുകനായ നിസാമുദ്ധീനോടൊപ്പം തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ എത്തിയ ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് മർദ്ദിച്ചതായി പരാതിയും ഉയർന്നു. ഡിവൈഎഫ്ഐയുടെ പള്ളിക്കൽ മേഖലാ സെക്രട്ടറി ഹണിലാലിനെ പൊലീസ് മർദ്ദിച്ചതായാണ് പരാതി.

വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പിന്നീട് സംസാരിക്കാമെന്നും, പെൺകുട്ടിയുടെ കൈയ്യിലുള്ള മൊബൈൽ ഫോണിലേക്ക് വിളിക്കാം എന്നുമുള്ള ഉറപ്പ് നൽകിയാണ് പെൺകുട്ടിയെ പൊലീസ് വീട്ടിലേക്ക് തിരിച്ചയച്ചതെന്നും നിസാമുദ്ദീൻ പറയുന്നു. അതിനു ശേഷം കഴിഞ്ഞ ഒരാഴ്ച്ചയായി പെൺകുട്ടി എവിടെയാണെന്നുള്ള ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണ് ഡിവൈഎഫ്ഐ നേതാവിനോടൊപ്പം ഇന്ന് നിസാമുദ്ദീൻ പൊലിസ് സ്റ്റേഷനിൽ എത്തിയത്. പോലീസ് സ്റ്റേഷനിൽ ഹണിലാലും പൊലീസും തമ്മിൽ നടന്ന വാക്ക് തർക്കത്തിന്റെ ദൃശ്യങ്ങളും ഇതിനിടെ പുറത്തു വന്നിട്ടുണ്ട്.