വി മുരളീധരൻ പെരുമാറിയത് ആർ എസ് എസ് ക്രിമിനലിനെ പോലെ: ഇപി ജയരാജൻ
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ നിലയ്ക്ക് നിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. ഇന്ന് പൊലീസ് ക്യാമ്പിന് മുന്നിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ പെരുമാറിയത് ആർ എസ് എസ് ക്രിമിനലിനെ പോലെയാണെന്നും വടിയും വാളുമെടുത്ത് അക്രമം നടത്തുന്ന ക്രിമിനൽ സ്വഭാവമാണ് വി മുരളീധരനെന്നും അദ്ദേഹം പറഞ്ഞു.
ഇപിയുടെ വാക്കുകൾ: ‘പി സി ജോർജിനെ അറസ്റ്റ് ചെയ്ത് ഇന്ന് നന്ദാവനം എ ആർ ക്യാമ്പിൽ കൊണ്ടുവന്നപ്പോൾ അവിടെയെത്തിയ കേന്ദ്ര മന്ത്രി വി മുരളീധരൻ ഒരു സാധാരണ ആർഎസ്എസ് ക്രിമിനലിനെ പോലെ പെരുമാറി. കേന്ദ്ര മന്ത്രിയെന്ന നിലവാരമെങ്കിലും അദ്ദേഹം പുലർത്തേണ്ടതായിരുന്നു. കേന്ദ്രമന്ത്രിയുടെ പക്വത ഇല്ലാതെയാണ് അദ്ദേഹം പെരുമാറിയത്.
ബിജെപിയിലെ വിവേകമുളള നേതാക്കൾ വി മുരളീധരനെപ്പോലുള്ള മന്ത്രിമാരെ നിയന്ത്രിക്കാൻ മുന്നോട്ട് വരണമെന്നാണ് അഭ്യർത്ഥിക്കാനുളളത്’.