ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസ് അന്വേഷണം അട്ടിമറിക്കുന്നതിന്: യൂത്ത് കോണ്‍ഗ്രസ്

single-img
23 April 2022

സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്നും എഡിജിപി എസ് ശ്രീജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസ് അന്വേഷണം അട്ടിമറിക്കുന്നതിനാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍എസ് നുസൂര്‍. സിനിമയിലേക്ക് കഥ തയ്യാറാക്കുന്നത് പോലെ ഏതോ ഒരാള്‍ ഇരുന്ന് എഴുതിയ തിരക്കഥയാണ് ഈ കേസ്.

ഈ കഥയിൽ സര്‍ക്കാരിന്റെ ഭാഗം ആര് അഭിനയിക്കും എന്നതില്‍ മാത്രമേ സംശയമുണ്ടായിരുന്നുള്ളൂവെന്നും നുസൂര്‍ പറഞ്ഞു. പാർട്ടി കോൺഗ്രസിന് ശേഷം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിച്ചതിന് ശേഷം ആദ്യമായെടുത്ത തീരുമാനമാണിത്. പീഡിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പമല്ല, പീഡനത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് വ്യക്തമാക്കുന്നതാണ് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്തിനെ നീക്കി നടപടിയെന്നും അദ്ദേഹം ആരോപിച്ചു.

പി ശശി ആരാണെന്നും എന്താണെന്നും കേരളം കണ്ടതാണെന്നും നുസൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പിടി തോമസ് തുടങ്ങിവെച്ച പോരാട്ടമാണിത്. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് ചൂണ്ടികാട്ടുമെന്നും നുസൂര്‍ കൂട്ടിചേര്‍ത്തു. നിലവിൽ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാക്കിയാണ് മാറ്റം. ഷേഖ് ദര്‍വേസ് സാഹിബാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ശ്രീജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു.