ജെസ്‌നയെ സിറിയയിൽ കണ്ടെത്തിയെന്ന പ്രചാരണം വ്യാജം; വിശദീകരണവുമായി സിബിഐ

single-img
18 April 2022

കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ ജസ്ന മരിയയെ സിറിയയിൽ കണ്ടെത്തിയെന്ന പ്രചരണം വ്യാജമാണെന്ന് തിരോധാനം അന്വേഷിക്കുന്ന സിബിഐ. ഇത്തരത്തിലുള്ള യാതൊരു കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്ന് സിബിഐ അറിയിച്ചു.

ജസ്‌ന ഇപ്പോൾ ഉള്ളത് സിറിയയിലാണെന്നാണ് സിബിഐ കണ്ടെത്തിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം വന്ന പശ്ചാത്തലത്തിലാണ് സിബിഐയുടെ വിശദീകരണം.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്ന ജസ്‌ന 2018 മാര്‍ച്ച് 22ന് മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നു പറഞ്ഞുകൊണ്ട് ഇറങ്ങിയ ശേഷം പിന്നീട് ആരും കണ്ടിട്ടില്ല.

മാതാപിതാക്കളുടെ പരാതിയിൽ ആദ്യം ലോക്കല്‍ പൊലീസും ശേഷം ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും ചെയ്തിട്ടും ജസ്‌നയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് 2021 ഫെബ്രുവരിയില്‍ കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടത്. നിലവിൽ സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് ജസ്‌നയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്നത്.