കോൺഗ്രസ് അംഗത്വ വിതരണത്തില്‍ അട്ടിമറി; വ്യാജമായി അംഗങ്ങളെ ചേർത്തതായി എ ഗ്രൂപ്
കേരളത്തിലെ കോൺഗ്രസ് അംഗത്വ വിതരണത്തില്‍ അട്ടിമറി നടന്നെന്ന ആരോപണവുമായി എ ഗ്രൂപ്പ് രംഗത്തെത്തി. ഫോട്ടോ പോലും പതിപ്പിക്കാതെ വ്യാജമായി അംഗങ്ങളെ ചേര്‍ത്തു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് എ ഗ്രൂപ്പ് വരണാധികാരിക്ക് എ ഗ്രൂപ് പരാതി നല്‍കും.
സംഘടനയിൽ അവസാനം അംഗത്വമെടുത്ത ആളുകളില്‍ അധികവും വ്യാജമാണ് എന്നാണ് കെപിസിസിക്കെതിരെ പ്രധാന ആരോപണം. ആദ്യ ഘട്ടത്തിൽ കേരളത്തിൽ ഡിജിറ്റലായാണ് അംഗത്വവിതരണം നടന്നത്. എന്നാല്‍ അവസാന ദിവസങ്ങളില്‍ അത് മാറ്റിവെച്ച് അപേക്ഷാ ഫോമുകളിലൂടെയായിരുന്നു അംഗങ്ങളെ ചേര്‍ത്തത്.
എന്നാൽ ഈ അവസരത്തിൽ ഫോമുകള്‍ മുഖാന്തരം നേരിട്ട് ചേര്‍ത്തവരുടെ ഫോട്ടോ പതിപ്പിക്കേണ്ടതില്ലെന്ന് കെപിസിസി നേതൃത്വം സ്വയം തീരുമാനിക്കുകയായിരുന്നു. ഇത് വ്യാജമായി അംഗങ്ങളെ ചേര്‍ക്കാന്‍ വേണ്ടിയാണ് എന്നുമാണ് എ ഗ്രൂപ്പിന്റെ പരാതി. അതേപോലെ തന്നെ സംഘടനാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി പുന:സംഘടനയുമായി മുന്നോട്ടു പോയത് പിന്‍വാതിലൂടെ പാര്‍ട്ടി പിടിച്ചെടുക്കാന്‍ ആണെന്നും എ ഗ്രൂപ്പ് പറയുന്നു.