ബിവറേജ് ഔട്ട്‌ലെറ്റുകളിലേക്ക് നല്‍കുന്ന ബിയറിന്റെ അളവിൽ റേഷന്‍ സംവിധാനവുമായി ബംഗാൾ സർക്കാർ
സംസ്ഥാനത്തെ ബിയര്‍ വിതരണത്തില്‍ പരീക്ഷണ അടിസ്ഥാനത്തിൽ റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. റീട്ടെയില്‍ ബിവറേജ് ഔട്ട്‌ലെറ്റുകളിലേക്ക് നല്‍കുന്ന ബിയറിന്റെ അളവിലാണ് റേഷന്‍ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മദ്യ വിതരണ മൊത്തക്കച്ചവടക്കാര്‍ക്ക് സംസ്ഥാന എക്‌സൈസ് വകുപ്പ് നിര്‍ദേശം നല്‍കി കഴിഞ്ഞു. ഓരോ ഷോപ്പുകൾക്കും ഇനിമുതൽ എത്ര അളവില്‍ ബിയര്‍ വിതരണം ചെയ്യണം എന്ന് വിശദമാക്കിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍. അവസാന വര്‍ഷം ഇതേ മാസം എത്ര ലിറ്റര്‍/ കാന്‍ ബിയര്‍ വിറ്റിട്ടുണ്ടോ, അത്ര തന്നെ ബിയര്‍ മാത്രമേ ഓരോ ഔട്ട്‌ലെറ്റുകള്‍ക്കും കൊടുക്കാന്‍ പാടുള്ളു എന്നാണ് പ്രധാന നിര്‍ദേശം.
ബിയറിന്റെ ഉത്പാദനവും വിതരണവും കൃത്യതയിലെത്തുന്നത് വരെ ഈ റേഷന്‍ രീതി തുടരാനാണ് തീരുമാനം. ഈ മാസം മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. നേരത്തെ കൊവിഡ് വൈറസ് വ്യാപന സമയം ബിയര്‍ നിര്‍മ്മാണം കുത്തനെ കുറഞ്ഞു. ഇത് വിതരണ സംവിധാനത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ എസ് ഉമാശങ്കര്‍ പറയുന്നു.