രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ വർഗീയ പ്രചരണങ്ങൾക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുത്: ഷെജിൻ
താനും ജോയ്സ്നയും ആലപ്പുഴയിലെ അടുത്ത ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നതെന്ന് കോടഞ്ചേരി സിപിഎം ബ്ലോക്ക് കമ്മിറ്റി മെമ്പർ ഷെജിൻ പറയുന്നു. ജോയ്‌സിയുമായുള്ള വിവാഹം വിവാദമാകുകയും പുതിയ രാഷ്ട്രീയ സാമുദായിക ചർച്ചകൾക്ക് വഴിവെച്ച സാഹചര്യത്തിലുമാണ് ഷെജിങ് സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയത്.
തികഞ്ഞ മതനിരപേക്ഷ നിലപാടാണ് ജീവിതത്തില്‍ ഇത്രയും നാള്‍ സ്വീകരിച്ചത്. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായി മതനിരപേക്ഷ വാദിയായി തന്നെ മരണം വരെയും തുടരുകയും ചെയ്യും. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ,വർഗീയ പ്രചരണങ്ങൾക്ക് വേണ്ടിയോ തങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ഷെജിൻ എഴുതി.
പോസ്റ്റിന്റെ പൂർണ്ണരൂപം:
പ്രിയപ്പെട്ടവരേ…
ഞാനും ജോയ്സ്നയും ആലപ്പുഴയിലെ എന്റെ അടുത്ത ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്.
(ഇവര്‍ ഒരു രാഷ്ട്രീയ പാര്‍ടിയുടെയും ഭാഗമല്ല) പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ ഞങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചതാണ്.
തികഞ്ഞ മതനിരപേക്ഷ നിലപാടാണ് ജീവിതത്തില്‍ ഇത്രയും നാള്‍ സ്വീകരിച്ചത്. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായി മതനിരപേക്ഷ വാദിയായി തന്നെ മരണം വരെയും തുടരുകയും ചെയ്യും. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ,വർഗീയ പ്രചരണങ്ങൾക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അനാവശ്യ വിവാദങ്ങളെല്ലാം അവസാനിപ്പിച്ച്,ഞങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്ന് എല്ലാവരോടും വിനീതമായി അപേക്ഷിക്കുകയാണ്